ക്യാന്‍സര്‍ ചികിത്സയ്ക്ക് 203 കോടി, കാരുണ്യ പദ്ധതി 900 കോടി രൂപ; ആരോഗ്യ മേഖലയിൽ വമ്പൻ പ്രഖ്യാപനങ്ങൾ

ആരോഗ്യ മേഖലയിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ആരോഗ്യ മേഖലയിൽ ഊന്നൽ നൽകുന്നതിനായി കേരള ബജറ്റിൽ കാരുണ്യ പദ്ധതിക്കായി 900 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 200 കോടിയുടെ വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന മന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രഖ്യാപനത്തിനിടെ പറഞ്ഞു. വായോധികർക്ക് ന്യൂമോണിയ പ്രതിരോധ വാക്സിനായി 50 കോടി രൂപ ഈ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ടിക്കിനായി 12 കോടി രൂപ അനുവദിച്ചു. ക്യാൻസർ ചികിത്സയ്ക്കും ഊന്നൽ നൽകികൊണ്ടുള്ള ഒരു ബജറ്റാണ് ഇത്തവണത്തേത്. ക്യാന്‍സര്‍ ചികിത്സയ്ക്ക് 203 കോടി രൂപ അനുവദിച്ചു. മലബാര്‍ കാന്‍സര്‍ സെന്‍ററിന് 50 കോടി രൂപയും, കൊച്ചി ക്യാന്‍സര്‍ സെന്‍ററിന് 30 കോടി രൂപയും ആര്‍സിസിയ്ക്ക് 90 കോടി രൂപയും ബജറ്റിൽ അനുവദിച്ചു. മെഡിക്കൽ കോളേജിലെ ക്യാന്‍സര്‍ ചികിത്സയ്ക്ക് 30 കോടി രൂപയും ജില്ലാ, താലൂക്ക് ആശുപത്രികള്‍ക്ക് 3 കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ട്.













































































