ജുമുഅയുടെയും ജമാഅത്തിൻ്റെയും നേരത്ത് യോഗം ചേരാത്ത പാർട്ടിയിൽ ചേരാൻ യുവാക്കൾ കാത്തിരിക്കുന്നു: ലീഗ് നേതാവ്

വിവാദ പരാമര്‍ശവുമായി മുസ്‌ലിം ലീഗ് നേതാവ്. ജുമുഅയുടെ നേരത്ത് യോഗം ചേരാത്ത, ജമാഅത്ത് നടക്കുമ്പോള്‍ യോഗം ചേരാത്ത പാര്‍ട്ടിയില്‍ ചേരാന്‍ യുവാക്കള്‍ താല്‍പര്യപൂര്‍വം കാത്തിരിക്കുകയാണെന്നായിരുന്നു മുസ്‌ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഉസ്മാന്‍ പറഞ്ഞത്. മലപ്പുറം താനാളൂര്‍ ഓക്കേപാറയില്‍ നടന്ന പരിപാടിയിലായിരുന്നു വിവാദ പരാമർശം.
‘നല്ലൊരു വിഭാഗം ചെറുപ്പക്കാര്‍ എന്തിന്റെ ഒക്കെയോ പേരില്‍ ഒരു വിഭാഗത്തിന്റെ കൂടെ നടന്നു മാത്രമായിരുന്നു ശീലം. ജുമുഅയുടെ നേരത്ത് യോഗം ചേരാത്ത, ജമാഅത്ത് നടക്കുമ്പോള്‍ യോഗം ചേരാത്ത പാര്‍ട്ടിയില്‍ ചേരാന്‍ യുവാക്കള്‍ താല്‍പ്പര്യപൂര്‍വം കാത്തിരിക്കുകയാണ്. അവരുടെ ആ പ്രതീക്ഷയെ ആണ് മുസ്ലിം ലീഗ് യഥാര്‍ഥ്യമാക്കാന്‍ പോകുന്നത്’, എന്നായിരുന്നു വിവാദ പരാമര്‍ശം.
ഈ സംവിധാനത്തോടൊപ്പം ചേര്‍ന്ന് നടക്കാന്‍ എല്ലാവരെയും ഉപദേശിക്കണമെന്നും ഉസ്മാന്‍ പറഞ്ഞു. മുസ്ലിം ലീഗിന്റെ പഞ്ചായത്ത് ഭാരവാഹികള്‍ ഉള്‍പ്പടെ വേദിയില്‍ ഇരിക്കവേയായിരുന്നു ലീഗ് നേതാവിന്റെ വിവാദ പരാമര്‍ശം. താനാളൂര്‍ പഞ്ചായത്തില്‍ ഇക്കഴിഞ്ഞ 29-ാം തീയതിയില്‍ നടന്ന പരിപാടിയിലെ പ്രസംഗമാണ് വിവാദമായത്.













































































