മന്ത്രി റോഷി അഗസ്റ്റിന്റെ ചെറുതോണിയിലുള്ള ഓഫീസിനു മുമ്പിൽസെപ്റ്റംബർ 1 തിങ്കൾ 11 മണിക്ക് ദേശീയപാത സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ബഹുജന ധർണ്ണാ സമരം

ദേശീയപാത 85 ലെ നിർമ്മാണ വിലക്ക് നീക്കുന്നതിന് ഹൈക്കോടതിയിൽ അനുകൂലമായ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചുകൊണ്ട്
2025 സെപ്റ്റംബർ 1 തിങ്കളാഴ്ച
രാവിലെ 11 മണിക്ക്
ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിനു മുമ്പിൽ നൂറുകണക്കിന് ആളുകൾ പങ്കെടുക്കുന്ന ധർണ്ണ സമരം നടത്തുന്നതിന് തീരുമാനിച്ചിരിക്കുകയാണ്.
റവന്യൂ ഭൂമിയാണെന്ന് തെളിയിക്കുന്ന എല്ലാ രേഖകളും കൈവശമുണ്ടായിട്ടും റോഡ് നിർമ്മാണം നടക്കുന്ന ഭാഗം വനമാണെന്ന് പറഞ്ഞ് സർക്കാരിന് വേണ്ടി അഡിഷണൽ ചീഫ് സെക്രട്ടറി കൊടുത്ത സത്യവാങ്മൂലമാണ് നിർമ്മാണ വിലക്കിന് കാരണമായത്.
21-08-2025 ൽ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ കേസ് എടുത്തപ്പോൾ സർക്കാരിന്റെ അഭിഭാഷകൻ റോഡ് നിർമ്മാണം നടക്കുന്ന ഭാഗം വനമല്ല എന്ന് വാക്കാൽ പറഞ്ഞെങ്കിലും കൈവശമുള്ള റവന്യൂ രേഖകൾ സത്യവാങ്മൂലമായി ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ സമർപ്പിക്കാൻ തയ്യാറായാറായില്ല.
ഗുരുതരമായ അലംഭാവമാണ് ഈ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.
സെപ്റ്റംബർ 18 ലേക്ക് കേസ് മാറ്റിവെച്ചിട്ടുണ്ടെങ്കിലും അതിനുമുമ്പായി സർക്കാർ സത്യവാങ്മൂലം നൽകുന്നപക്ഷം വിലക്ക് നീക്കാമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി അറിയിച്ചിരിക്കുകയാണ്.
ഹൈറേഞ്ച് ജനതയുടെ സഞ്ചാരസ്വാതന്ത്ര്യം പോലും തടഞ്ഞു ജനവിരുദ്ധ നിലപാട് എടുക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും ഒത്തുകളിക്കുന്ന റവന്യൂ അധികാരികളുടെയും സർക്കാരിന്റെയും ജനവഞ്ചന അവസാനിപ്പിക്കുവാനും
സഞ്ചാരയോഗ്യമായ റോഡ് ഉണ്ടാകണമെന്ന പതിറ്റാണ്ടുകൾ നീണ്ട ഹൈറേഞ്ച് നിവാസികളുടെ സ്വപ്നം സാക്ഷാത്കരിക്കാനുമാണ്
നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്ത് നിർമ്മാണം തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധിയുണ്ടായിട്ടും യാതൊരു തടസ്സവും ഉണ്ടായിട്ടില്ല എന്ന് പ്രസ്താവനയിറക്കുന്ന ഇടുക്കിയുടെ മന്ത്രി ശ്രീ. റോഷി അഗസ്റ്റിന്റെ ചെറുതോണിയിലുള്ള ഓഫീസിനു മുമ്പിൽ ധർണ്ണാ സമരം നടത്താൻ തീരുമാനിച്ചിട്ടുള്ളത്.
ഈ സമരം വിജയിപ്പിക്കേണ്ടത് ഇടുക്കി ജില്ലയിലെ സാമൂഹ്യ പ്രതിബദ്ധതയും ആത്മാഭിമാന ബോധവുമുള്ള ഓരോ പൗരന്റെയും കടമയാണ്.
ആഗസ്റ്റ് 29 വെള്ളിയാഴ്ച 3.00 മണിക്ക് ദേശീയപാത സംരക്ഷണ സമിതിയുടെ വിപുലമായ യോഗം
പാർക്ക് റെസിഡൻസി ഓഡിറ്റോറിയത്തിൽ ചേർന്ന് സമരത്തിന് അവസാന രൂപം നൽകി.
സമരത്തിന് പോകാനുള്ളവർ രാവിലെ 9 മണിക്ക് അടിമാലി സെൻട്രൽ ജംഗ്ഷനിൽ നിന്നും പുറപ്പെടുന്ന വാഹനങ്ങളിൽ യാത്ര തിരിക്കേണ്ടതാണ്. 10.30 ന് ചെറുതോണി പാലത്തിന് സമീപത്ത് നിന്ന് പ്രകടനം ആരംഭിച്ച് വ്യാപാര ഭവൻ മന്ദിരത്തിൽ പ്രവർത്തിക്കുന്ന മന്ത്രിയുടെ ഓഫീസിന് മുമ്പിൽ എത്തിച്ചേർന്ന് ധർണ്ണാ സമരം ആരംഭിക്കുന്നതാണ്.
സാമുദായിക,കക്ഷിരാഷ്ട്രീയത്തിനതീതമായി
ചിന്തിക്കുന്നവരും, സാംസ്കാരിക പ്രസ്ഥാനങ്ങളിലെ അംഗങ്ങളും, വ്യാപാരി വ്യവസായികളും, കർഷകരും തൊഴിലാളികളും നാടിന്റെ പൊതു ആവശ്യത്തിന് വേണ്ടി നടത്തപ്പെടുന്ന സമരത്തിൽ അണിനിരക്കണമെന്ന്
സമരസമിതി ചെയർമാൻ
പി എം ബേബി
പറഞ്ഞു.













































































