എ.വി.ഗോപിനാഥ് കോൺഗ്രസ് വിട്ടു; പ്രതിഷേധങ്ങൾക്ക് ഒടുവിൽ രാജി

പാലക്കാട്∙ ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച പ്രതിഷേധങ്ങൾക്കുപിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി സംസ്ഥാന സമിതി അംഗവും ആലത്തൂർ മുൻ എംഎൽഎയുമായ എ.വി. ഗോപിനാഥ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചു. 50 വർഷക്കാലത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചുവെന്ന് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനു വേണ്ടിയാണു ജീവിതം ഉഴിഞ്ഞുവച്ചതെന്നും പക്ഷേ മനസ്സിനെ തളർത്തുന്ന സംഭവങ്ങൾ നേതാക്കളിൽ നിന്നുണ്ടാകുന്നതുകൊണ്ടാണു രാജിയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ വളര്‍ച്ചയ്ക്ക് താന്‍ തടസമാകുമോ എന്ന ഭീതിയാണ് തീരുമാനത്തിന് കാരണമെന്നും ഇപ്പോൾ ഒരു പാർട്ടിയിലേക്കും പോകാൻ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എ.വി.ഗോപിനാഥിനെ പാലക്കാട് ഡിസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തെ അനുകൂലിക്കുന്നവർ രംഗത്തെത്തിയിരുന്നു. എന്നാൽ അദ്ദേഹത്തെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ഒട്ടെറെ പേര്‍ എഐസിസിക്കും കെപിസിസിക്കും കത്തയച്ചു. എ.തങ്കപ്പനാണ് പാലക്കാട് ഡിസിസി പ്രസിഡന്റായി തിരഞ്ഞെടുത്തത്.
മുൻ ഡിസിസി പ്രസിഡന്റ് കൂടിയായ ഗോപിനാഥ് 43 വർഷം പെരിങ്ങോട്ടുക്കുറിശ്ശി പഞ്ചായത്ത് അധ്യക്ഷനായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് സീറ്റിനെ ചൊല്ലി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഉമ്മൻ ചാണ്ടി, കെ.സുധാകരൻ, കെ.സി. വേണുഗോപാൽ ഉൾപ്പെടെ നേതാക്കളുമായി ചർച്ചയും നടത്തിയിരുന്നു.









































































