കട്ടപ്പന തെവരയാറിൽ നിന്നും ഏലക്ക കടത്തിയ കുപ്രസിദ്ധ മോഷ്ടാക്കൾ കാമാക്ഷി ബിജുവിനേയും മകൻ ബിബിൻ ബിജുവിനേയും കട്ടപ്പന പോലീസ് പിടികൂടി

കട്ടപ്പന തെവരയാറിൽ നിന്നും ഏലക്ക കടത്തിയ കുപ്രസിദ്ധ മോഷ്ടാക്കൾ കാമാക്ഷി ബിജുവിനേയും മകൻ ബിബിൻ ബിജുവിനേയും കട്ടപ്പന പോലീസ് പിടികൂടി. പ്രതികളായ അച്ഛനെയും മകനെയും കട്ടപ്പന പോലീസ് നെടുങ്കണ്ടത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ ഭവന ഭേദന കേസുകളിലും വാഹന മോഷണങ്ങളിലും പ്രതിയായ കാമാക്ഷി വലിയപറമ്പിൽ വീട്ടിൽ കാമാക്ഷി എസ് ഐ എന്ന് വിളിക്കുന്ന ബിജു, മകൻ ബിബിൻ ബിജു എന്നിവരെയാണ് കട്ടപ്പന പോലീസ് പിടികൂടിയത്. നെടുങ്കണ്ടം പടിഞ്ഞാർ കവലയിലെ മലഞ്ചരയ്ക്ക് വ്യാപാര കേന്ദ്രത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.നെടുങ്കണ്ടത്ത് എത്തിച്ച് ഏലക്ക വിൽപ്പന നടത്തുവാൻ സഹായിച്ച മറ്റൊരു വാഹനവും കട്ടപ്പന പോലീസ് കസ്റ്റഡിയിൽ എടുത്തു.കട്ടപ്പന തെവരയാറിൽ പള്ളിക്ക് എതിർവശത്ത് പ്രവർത്തിക്കുന്ന വീടോടു കൂടിയ സ്റ്റോറിൽ നിന്നാണ് കഴിഞ്ഞ മാസം 29-ാം തീയതി രാത്രിയിൽ 220 കിലോയോളം വരുന്ന പച്ച ഏലക്ക അച്ഛനും മകനും കൂടി മോഷ്ടിച്ചത്.ഈ ഏലക്ക പിറ്റേന്ന് മുപ്പതാം തീയതി പരിചയക്കാരനായ കൗമാരക്കാരന്റെ സഹായത്തോടെ രാവിലെ 9 മണിക്ക് ശേഷം നെടുങ്കണ്ടത്തെ മലഞ്ചരക്ക് വ്യാപാര കേന്ദ്രത്തിൽ എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു.
കട്ടപ്പന ഡിവൈഎസ്‌പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടുകയായിരുന്നു. മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് ആഡംബര വാഹനങ്ങളും വസ്‌തുവകകളും വാങ്ങി കൂട്ടുന്ന ബിജുവിന്റെ പേരിൽ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലുമായി 500 ഓളം മോഷണ കേസുകൾ ഉണ്ട്. വിവിധ കേസുകളിലായി 15 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പീരുമേട് ജയിലിൽ കഴിഞ്ഞ് വന്നിരുന്ന ബിജുവിനെ 2023 ഫെബ്രുവരിയിൽ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയിരുന്നു.
ബിജുവിന്റെ മകനും നിരവധി മോഷണകേസുകളിലെ പ്രതിയാണ്. എറണാകുളഞ്ഞ് ടാക്‌സി ഡ്രൈവറായി ജോലി നോക്കി വരികയായിരുന്നു. ഇവിടുന്ന് വാടകയ്ക്ക് എടുത്ത് കൊണ്ടുവന്ന വാഹനത്തിലാണ് മോഷ്‌ടിച്ച എലക്ക അവരുടെ വീട്ടിൽ എത്തിക്കുന്നത്. ഇവിടുന്ന് മറ്റൊരു വാഹനത്തിൽ പിറ്റേന്ന് നെടുങ്കണ്ടത്ത് എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു.
പൊലീസിനെ ആക്രമിച്ച മൂന്നോളം കേസുകളിലെ പ്രതിയായ ബിജുവിനെ പിടികൂടുവാൻ എത്തുന്ന പൊലീസിൽ നിന്നും രക്ഷപെടുവാൻ വീടിന് ചുറ്റും നായ്ക്കളെ അഴിച്ചുവിട്ടിരുന്നു. സാക്ഷിപറയുന്നവരെയും ബിജുവിനെ കുറിച്ച് വിവരങ്ങൾ അറിയിക്കുന്നവരേയും ആക്രമിക്കുന്ന രീതിയുമുണ്ട് . പ്രതികളായ ബിജു, ബിബിൻ എന്നിവരെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.













































































