ഏലപ്പാറ ടൗണിന് ചുറ്റുപാടുമുള്ള തേയിലത്തോട്ടങ്ങളിൽ കൊളുന്ത് ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഉടമകൾ പ്രയോഗിക്കുന്ന വിഷ മരുന്നുകൾ അന്തരീക്ഷ മലിനമാകുന്നതിന് കാരണമാകുന്നു

ജനവാസ മേഖലയിൽ ഇത്തരം മരുന്ന് പ്രയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. യന്ത്ര മോട്ടർ ഉപയോഗിച്ചുള്ള മരുന്ന് തളിക്കൽ ജനവാസമേഖലയിൽ പ്രയോഗിക്കാൻ പാടില്ലയെന്ന് തോട്ടം ഉടമകൾക്ക് കർശന നിർദേശം വർഷങ്ങൾക്കു മുൻപേ നൽകിയിട്ടുള്ളതാണ്. എന്നാൽ അടുത്തകാലത്തായി നിയന്ത്രണങ്ങളെ അവഗണിച്ച് തേയില ചെടികളിൽ അശാസ്ത്രീയമായ രീതിയിൽ അന്തരീക്ഷ വായു മലിനമാകുന്ന രൂപത്തിലാണ് കീടനാശിനി പ്രയോഗം നടക്കുന്നത്. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളും യാതൊരുവിധ സുരക്ഷ മാർഗ്ഗങ്ങളും ഉപയോഗിക്കാതെയാണ് ജോലി ചെയ്യുന്നത്. കൈ ഉറകളോ മുഖത്ത് ധരിക്കേണ്ട മാസ്ക്കോ ഒന്നും തന്നെ തൊഴിലാളികൾക്ക് ഉടമ നൽകിയിട്ടില്ല. തേയില ചെടികളിൽ മരുന്ന് തളിച്ച് ചുരുങ്ങിയ ദിവസത്തിനുള്ളിൽ തന്നെകൊളുന്ത്എടുക്കുന്ന സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ ജോലിയിൽ ഏർപ്പെടുന്നതും ഇവരുടെ ആരോഗ്യത്തെ ബാധിക്കുന്നു. തേയിലത്തോട്ടങ്ങളുടെ അതിർത്തികളിൽ വിവിധ നഗറുകളിൽ നൂറുകണക്കിന് കുടുംബങ്ങളാണ് മരുന്നിന്റെ ദുർഗന്ധം ശ്വസിച്ച് കഴിയേണ്ടി വരുന്നത് . ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന മരുന്നു പ്രയോഗത്തിനെതിരെ നാട്ടുകാർ ജില്ലാ കളക്ടർക്ക് പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.







































































































































