വാഹനാപകടത്തിൽ പരിക്കേറ്റ് നാല് വർഷമായി കിടപ്പിലായ ഗൃഹനാഥൻ മരിച്ചു; ഇടിച്ച വാഹനം കണ്ടെത്തിയത് ഒരു വർഷത്തിന് ശേഷം

കട്ടപ്പന:വാഹനാപകടത്തിൽ പരിക്കേറ്റ് നാലുവർഷമായി അബോധാവസ്ഥയിൽ കിടപ്പിലായിരുന്ന ഗൃഹനാഥൻ മരിച്ചു.
കടശ്ശിക്കടവ് പൊളിച്ചുമൂട്ടിൽ പി.ജെ രാജനാണ്(60) മരിച്ചത്.
2021 ജനുവരി 27ലാണ്
രാജന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായത്.പുറ്റടി ഭാഗത്തുനിന്നും അണക്കര ഭാഗത്തേക്ക് സ്കൂട്ടറിൽ വരികയായിരുന്ന രാജനെ അജ്ഞാത വാഹനമിടിക്കുകയും അബോധ അവസ്ഥയിൽ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ കേസ് അന്വേഷിച്ച വണ്ടന്മേട് പോലീസ് സ്കൂട്ടർ യാത്രക്കാരനായ രാജൻ തനിയെ വീണതാണ് എന്നാണ് കണ്ടെത്തിയത്.
എന്നാൽ പോലീസിൻ്റെ അന്വേഷണം തൃപ്തികരമല്ലെന്ന്
കാണിച്ച് രാജൻ്റെ ഭാര്യ ഇടുക്കി ജില്ലാ പോലീസ് മേധാവിയ്ക്കും കട്ടപ്പന ഡി.വൈ.എസ്.പിയ്ക്കും പരാതി നൽകി. തുടർന്ന് കട്ടപ്പന ഡി.വൈ.എസ്.പി
വി.എ നിഷാദ് മോൻ്റെ സ്പെഷ്യൽ ടീം കേസ് അന്വേഷിക്കുകയും പ്രതിയെ കണ്ടെത്തുകയുമായിരുന്നു.കമ്പം പുതുപ്പെട്ടി സ്വദേശി ധനശേഖരനെയും പ്രതി ഓടിച്ച KL 08 AD 6292 ബോലോറോ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. ഈ അപകടത്തിൽ പരിക്കേറ്റ് തളർന്ന് കിടപ്പിലായ രാജൻ നാലു വർഷങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങി.സംസ്കാരം 14/4/ 2025 തിങ്കൾ രാവിലെ 10ന് കൊച്ചറ സെൻ്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
ഭാര്യ തെന്നച്ചേരിയിൽ കൂടുംബാഗം നൈസി. മക്കൾ:നൈജു, സൂസൻ













































































