മൂന്നാറിൽനിന്ന് ബെംഗളൂരുവിലേക്കുപോയ സ്വിഫ്റ്റ് ബസിൽ യുവതിക്ക് കുത്തേറ്റു


മലപ്പുറം വെന്നിയൂരിൽവെച്ച് വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
മൂന്നാറിൽനിന്ന് ബെംഗളൂരുവിലേക്കുപോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിനുള്ളിൽ വച്ച് യുവാവ് യുവതിയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു തുടർന്ന് ഇയാൾ സ്വയം കഴുത്തറുത്തു.
ഗൂഡല്ലൂർ സ്വദേശി സീതയ്ക്കാണ് കുത്തേറ്റത്.
സീത ആലുവയിൽ ഹോം നഴ്സാണെന്നാണ് വിവരം. ഇവർ അങ്കമാലി ഭാഗത്തുനിന്നാണ് ബസിൽ കയറിയത്.
ഇവരെ ആക്രമിച്ച സനിൽ (25) വയനാട് മൂലങ്കാവ് സ്വദേശിയാണ്. ഇയാൾ മലപ്പുറം ജില്ലയിൽനിന്നാണ് ബസിൽ കയറിയതെന്നാണ് യാത്രക്കാർ നൽകുന്ന വിവരം. ബസ് ഇടയ്ക്കുവെച്ച് ഭക്ഷണംകഴിക്കാനായി നിർത്തിയശേഷം പുറപ്പെട്ടതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. യുവതിയുടെ നെഞ്ചത്തു കുത്തിയശേഷം യുവാവ് ബസിന്റെ പിന്നിലേക്കുപോയി ആ കത്തികൊണ്ട് സ്വയം കഴുത്തറുക്കുകയായിരുന്നു.
യാത്രക്കാരും ബസ് ജീവനക്കാരുംചേർന്ന് ആദ്യം തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അബോധാവസ്ഥയിലായ യുവാവിന്റെ നില അതിഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. പിന്നീട് യുവതിയെയും ഇതേ ആശുപത്രിയിലേക്കു മാറ്റി.