സഹപാഠി ലാപ്‌ടോപ് കൊണ്ട് തലയ്ക്കടിച്ചു; ഉസ്‌ബെക്കിസ്താനില്‍ ഹരിപ്പാട് സ്വദേശിയായ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു

ആലപ്പുഴ: സഹപാഠി ലാപ്‌ടോപ് കൊണ്ട് തലയ്ക്കടിച്ചു; ഉസ്‌ബെക്കിസ്താനില്‍ ഹരിപ്പാട് സ്വദേശിയായ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു.. മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഉസ്‌ബെക്കിസ്താനില്‍ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് ഡാണാപ്പടി സ്വദേശിനിയായ മൂന്നാം വർഷ MBBS വിദ്യാർത്ഥിനി സാവരിയ (22) ആണ് മരിച്ചത്.
സഹപാഠി ലാപ്‌ടോപ്പ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. മലപ്പുറം സ്വദേശിയായ യുവാവ് ഉസ്‌ബെക്കിസ്താനില്‍ പിടിയിലായിട്ടുണ്ട്. പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍ അനം(23) ആണ് അറസ്റ്റിലായത്. ഇയാളും മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്.ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ആണ് ഇരുവരും. കുട്ടിയെ ഫോണില്‍ വിളിച്ച് ലഭിക്കാത്തത് മൂലം വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്.
ദിവസേന വീട്ടുകാരുമായി ഫോണില്‍ സംസാരിക്കാറുള്ള സാവരിയയെ കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഫോണില്‍ ലഭ്യമായിരുന്നില്ല. തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് ആശങ്കയിലായ ഹരിപ്പാടുള്ള കുടുംബം ഉസ്ബെക്കിസ്ഥാനിലുള്ള മറ്റ് മലയാളി സുഹൃത്തുക്കളെയും അധികൃതരെയും ബന്ധപ്പെട്ട് അന്വേഷിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ഹോസ്റ്റലില്‍ എത്തി നടത്തിയ തിരച്ചിലിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
തുടര്‍ന്ന് സര്‍വ്വകലാശാല അധികൃതര്‍ ഇന്ത്യന്‍ എംബസിയെയും പ്രാദേശിക പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഒളിവില്‍ പോകാന്‍ ശ്രമിച്ച പ്രതി സദറുല്‍ അനമിനെ പോലീസ് അതിവേഗം കസ്റ്റഡിയിലെടുത്തു. നിലവില്‍ ഇയാള്‍ക്കെതിരെ ഉസ്ബെക്കിസ്ഥാന്‍ നിയമപ്രകാരം കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ച യഥാര്‍ത്ഥ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.ഇന്ത്യന്‍ എംബസിയുടെ അടിയന്തിര ഇടപെടലിനെ തുടര്‍ന്ന് നിയമനടപടികള്‍ വേഗത്തിലാക്കി സാവരിയയുടെ മൃതദേഹം വിമാനമാര്‍ഗ്ഗം ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നും മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും അധികൃതരും. പഠനത്തില്‍ മിടുക്കിയായ പെണ്‍കുട്ടിയുടെ അപ്രതീക്ഷിത വിയോഗം ഹരിപ്പാട്ടെ ജന്മനാടിനെയും സഹപാഠികളെയും കടുത്ത ആഘാതത്തിലാഴ്ത്തിയിരിക്കുകയാണ്.



































































































































