‘ലോൺ എടുത്താലും കുഴപ്പമില്ലാ… കൂളാകണം’; സംസ്ഥാനത്ത് വേനലിൽ എ.സി വിൽപ്പനയിൽ വൻ വർധന

ചൂട് വർധിച്ചതോടെ സംസ്ഥാനത്ത് എസി വിൽപ്പനയിൽ വൻ വർധന. കഴിഞ്ഞ വർഷത്തെക്കാൾ 40 ശതമാനത്തിന് മുകളിലാണ് ഇത്തവണ വിൽപ്പന വർധിച്ചത്. കനത്ത ചൂടിൽ എസിയില്ലാതെ ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് സാധാരണക്കാർ പോലും എ.സി വാങ്ങിക്കാൻ നിർബന്ധിതനാകുന്നത്.
ഒരിക്കൽ ആഢംബരമായി കണ്ടിരുന്ന എയർ കണ്ടിഷനുകൾ ഇന്ന് മലയാളിക്ക് അവിഭാജ്യ ഘടകമായി മാറിക്കഴിഞ്ഞിരിക്കുന്നു. പൊള്ളുന്ന ചൂടിൽ എസിയില്ലാതെ പറ്റില്ലെന്ന അവസ്ഥയാണ് ഓരോ മലയാളിക്കും. ഫാനും കൂളറുമൊന്നും ഇപ്പോഴത്തെ ചൂട് ശമിപ്പിക്കാൻ ഉതകുന്നില്ല. അതിനാൽ പണം ഇത്തിരി ചെലവായാലും ഒരു എസി വാങ്ങാൻ തന്നെയാണ് ഭൂരിഭാഗം ആളുകളുടെയും തീരുമാനം.
രാത്രി സമയത്തേക്കാണ് കൂടുതൽ പേരും എസി വാങ്ങുന്നത്. ഫാനിൻ്റെ ചൂട് കാറ്റ് സഹിക്കാനാകാതെ ഡൈനിങ് ഹാളിലും എന്തിന് വീടിൻ്റെ ടെറസിലും കിടന്നുറങ്ങുന്നവരുണ്ട്. കുട്ടികളെയടക്കം കരുതിയാണ് പലരും എ.സി വാങ്ങുന്നതും.
ലോൺ എടുത്തും ഇഎംഐ വഴിയും എസി വാങ്ങുന്നവരുമുണ്ട്. ബഡ്ജറ്റ് ഫ്രണ്ട്ലിയായുള്ള എസിക്കാണ് ആവശ്യക്കാർ ഏറെയും. ഇൻവെർട്ടർ എസി പോലുള്ള വൈദ്യുതി കൂടുതൽ ലാഭിക്കുന്ന എസികൾ വാങ്ങാനും ആളുകൾ താൽപ്പര്യപ്പെടുന്നുണ്ട്.
എസി സ്ഥാപിച്ച ഇന്ത്യൻ വീടുകളുടെ എണ്ണം 9 മടങ്ങായി വർധിച്ചേക്കുമെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2027നുള്ളിൽ രാജ്യത്തെ എസി വിപണിയിൽ 19 ശതമാനം വർധനയുണ്ടാകും. ഈ ചൂട് കാലത്ത് ലോണെടുത്തായാലും എസി വാങ്ങിക്കേണ്ട അവസ്ഥയിലാണ് ഓരോ മലയാളിയും.







































































































































