സത്യവാങ്മൂലം നൽകിയിട്ടും കോൺഗ്രസ്സ് നേതൃത്വം സമരം നടത്തുന്നത് എന്തിന് ?

ഇരക്കൊപ്പം ഓടുകയും വേട്ടക്കാരന് ഒപ്പം നിലകൊള്ളുകയും ചെയ്യുന്ന നിലപാടാണ് കോൺഗ്രസിന്റേത് _ കേരള കോൺഗ്രസ്സ് (എം)
നേര്യമംഗലം – വാളറ – അടിമാലി റോഡ് പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ചിട്ടുള്ളതാണെന്ന് ഒക്ടോബർ 4 ന് സർക്കാരിന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് ചീഫ് സെക്രട്ടറി ഹൈകോടതിയിൽ സത്യവാങ്മൂലം നല്കിയിട്ടുള്ളതാണ്.ഹൈകോടതി ഇന്നലെ കേസ് പരിഗണിച്ചപ്പോൾ അഡ്വക്കേറ്റ് ജനറൽ നേരിട്ട് ഹാജരാകുകയും ചെയ്തു. യാഥാർഥ്യങ്ങൾ അറിഞ്ഞിട്ടും കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ്സും അവരുടെ പിന്തുണ ഉള്ള കടലാസ്സ് സംഘടനകളും അടിമാലിയിലും ചെറുതോണിയിലും വഴി തടയുന്നത് ഉൾപ്പെടെയുള്ള സമരാഭാസങ്ങൾ സംഘടിപ്പിച്ചത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും അണികളെ കേസിൽ കുരുക്കി തളച്ചിടുന്നതിനും മാത്രമായിരുന്നു എന്ന് കേരള കോൺഗ്രസ്സ് (എം) ഇടുക്കി ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി ആരോപിച്ചു . 1924 മുതൽ ആലുവ നേര്യമംഗലം വാളറ അടിമാലി പള്ളിവാസൽ മൂന്നാർ റോഡ് നിലവിൽ ഉണ്ടായിരുന്നു എന്നും . റോഡിന്റെ മധ്യഭാഗത്ത് നിന്നും 50 അടി വീതം ഇരുവശത്തേക്കും ഏറ്റെടുത്ത് 21.04.1932 ൽ പൊതുമരാമത്ത് വകുപ്പ് റോഡ് നിർമ്മാണ പ്രവർത്തങ്ങൾ നടത്തിയിട്ടുള്ളതായും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.സമരങ്ങളെ ഏറ്റവും സൗമ്യമായ രീതിയിൽ തടഞ്ഞ പോലീസ് സേനയെ കുറുവടിയും കൈകരുത്തും കൊണ്ട് ഉപദ്രവിക്കുന്നതിനും ബാരിക്കേഡുകൾ തകർക്കുന്നതിനും ശ്രമിച്ചത് വാർത്ത ശ്രദ്ധേയമാക്കുന്നതിന് വേണ്ടിയുള്ള പാഴ്‌വേലയാണ്.സമരം ആഹ്വാനം ചെയ്ത നേതാക്കൾ സത്യവാങ്മൂലം സർക്കാർ നൽകി എന്ന വസ്തുത മറച്ച് വെച്ച് രാഷ്ട്രീയ ലാഭം മാത്രം മുൻ നിർത്തി അണികളെ വിഢികളലാക്കി സമരത്തിന് തെരുവിലിറക്കുകയായിരുന്നു.
ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കും എന്ന് അവകാശവാദവുമായി കോൺക്ലേവ് സംഘടിപ്പിച്ച വി ഡി സതീശനും കൂട്ടരുമാണ് മലയോര മേഖലയെ മുഴുവൻ പരിസ്ഥിതി ലോല മേഖലയാക്കി മാറ്റുന്നതിനും ബഫർസോണും കസ്തുരിരംഗൻ റിപ്പോർട്ടും നടപ്പിലാക്കുന്നതിന് നേതൃത്വം നൽകിയത് .ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട് പൈനാവ് വനം വകുപ്പ് ഗസ്റ്റ് ഹൗസിൽ യോഗം സംഘടിപ്പിച്ചത് നിയമസഭാ പരിസ്ഥിതി സമിതിയുടെ ചെയർമാൻ കൂടിയായിരുന്ന വി ഡി സതീശൻ ആയിരുന്നു.
ജില്ലയിലെ നിർമ്മാണ നിരോധനവുമായി ബന്ധപ്പെട്ട് 2016 മുതൽ വിവിധ കേസുകൾ നൽകിയത് അന്നത്തെ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റും കേസ് വാദിച്ചത് ഇപ്പോൾ കോൺഗ്രസ്സ് എം.എൽ.എയുമായ അഡ്വക്കേറ്റുമാണ് .നിർമ്മാണ നിരോധനം ഒഴിവാക്കുന്നതിന് നിയമ ഭേദഗതി വേണമെന്ന് സർക്കാർ കൊണ്ട് വന്ന നിർദേശത്തെ സഭക്കുള്ളിൽ ഏകകണ്ഠമായാണ് പാസ്സാക്കിയത് .നിയമസഭയ്ക്ക് അകത്ത് ഒരു നിലപാടും പുറത്ത് മറ്റൊരു നിലപാടും സ്വീകരിക്കുന്ന ഇരട്ടത്താപ്പ് നയമാണ് കോൺഗ്രസ്സ് സ്വീകരിച്ചിട്ടുള്ളത്.ഇടുക്കിയിലെ ഭൂപ്രശ്നത്തെ ജനപക്ഷത്ത് നിന്ന് പരിഹരിക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷ സർക്കാരിനെതിരെ യു ഡി എഫ് നടത്തുന്ന കപട രാഷ്ട്രീയത്തിന്റെ ഉദാഹരണങ്ങളാണ് ഇപ്പോൾ നടക്കുന്ന സമരങ്ങൾ.
ഉന്നയിക്കുന്ന വിഷയങ്ങളിലെ യാഥാർഥ്യം പോലും മനസിലാകാതെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന സമരാഭാസങ്ങയ്ക്കാണ് ഇപ്പോൾ ഇടുക്കി ജനത സാക്ഷ്യം വഹിക്കുന്നത് ,ചെറുതോണിയിലും അടിമാലിയിലും സാധാരണ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു കൊണ്ട് യാഥാർഥ്യം മറച്ച് വെച്ച് കൊണ്ടുള്ള ഇത്തരം സമരങ്ങൾ നടത്തിയപ്പോൾ നഷ്ടം സംഭവിച്ചത് വ്യാപാരികൾക്കും സാധാരണക്കാരായ യാത്രക്കാർക്കും അശരണരായ നിരവധി രോഗികൾക്കുമാണെന്ന വസ്തുത സമരക്കാർ മനസിലാക്കണം.യാഥാർഥ്യം മറച്ച് വെച്ച് സമര കോലാഹലങ്ങൾ നടത്തുന്നവർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും കേരള കോൺഗ്രസ്സ് എം ഇടുക്കി ജില്ലാ സ്റ്റിയറിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു .
പാർട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നേതാക്കന്മാരായ പ്രൊഫ കെ.ഐ ആന്റണി,രാരിച്ചൻ നീറാണാകുന്നേൽ,റെജി കുന്നംകോട്ട് ,അഡ്വ മനോജ് എം തോമസ് ,അഡ്വ എം എം മാത്യു ,ടി പി മൽക്ക,സി എം കുര്യാക്കോസ് ,ഷിജോ തടത്തിൽ,ജെയിംസ് മ്ലാക്കുഴി, ,വി ജെ മാത്യു ,ഷാജി കാഞ്ഞമല ,ജിൻസൺ വർക്കി ,ജിമ്മി മറ്റത്തിപ്പാറ ,ടോമി പകലോമറ്റം ,റോയിച്ചൻ കുന്നേൽ,ജോമോൻ പൊടിപാറ ,സുബിത ജോമോൻ എന്നിവർ പ്രസംഗിച്ചു.



































































