പ്രതിരോധത്തിൽ വിള്ളൽ; ഇടമലക്കുടിയില്‍ ആദ്യമായി കോവിഡ്, രണ്ടുപേര്‍ ചികിത്സയില്‍. ഇടുക്കി എം.പിയുടെ സന്ദർശനം വിവാദത്തിൽ

മൂന്നാർ: കോവിഡ് മഹാമാരി റിപ്പോർട്ട് ചെയ്യപ്പെട്ടതിനു ശേഷം ആദ്യമായി ഗോത്രവർഗ പഞ്ചായത്തായ മൂന്നാർ ഇടമലക്കുടിയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.വീട്ടമ്മയ്ക്ക് മറ്റ് ശാരീരിക പ്രശ്നങ്ങളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
24കാരന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ രണ്ടുവർഷമായി കടുത്ത കോവിഡ് നിയന്ത്രണങ്ങൾ മൂലം ഒരാൾക്കുപോലും ഇടമലക്കുടിയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പുറത്തുനിന്നുള്ളവരെ കർശനമായ പരിശോധനകൾക്കു ശേഷം മാത്രമേ പഞ്ചായത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ.
സർക്കാർ ഉദ്യോഗസ്ഥരെയും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുള്ളവരെയും മാത്രമാണ് ഇങ്ങനെ പ്രവേശിപ്പിച്ചിരുന്നത്.രണ്ടാഴ്ച മുൻപ് ഇടുക്കി എം.പി. ഡീൻ കുര്യാക്കോസിനൊപ്പം ഒരു ബ്ലോഗർ ഇടമലക്കുടിയിൽ പ്രവേശിച്ചത് വിവാദമായിരുന്നു. ആരോഗ്യവകുപ്പ് അനുമതി നിഷേധിച്ചതിന് ശേഷമാണ് എംപിയും സുഹൃത്തുക്കളും ഇത്തരമൊരു യാത്ര നടത്തിയതെന്ന് ചൂണ്ടിക്കാട്ടി വലിയ വിമർശനങ്ങൾക്ക് ഉയർന്നിരുന്നു.













































































