ലോകത്തിൻ്റെ ഭാവി കാണണോ ഇന്ത്യയിൽ വരൂ എന്ന് യുഎസ് അംബാസഡർ

ലോകത്തിൻ്റെ ഭാവി രൂപാന്തരപ്പെടുത്തുന്നതിൽ ഇന്ത്യയുടെ ഇടപെടലുകളുടെ പ്രധാന്യം എടുത്തുപറഞ്ഞ് ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ എറിക് ഗർസെറ്റി. ഭാവി ലോകത്തെ കാണാനും ഭാവി ലോകത്തെ അനുഭവിക്കാനും ഇന്ത്യയിലേക്ക് വരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡൽഹിയിൽ ഇംപാക്ട് ആൻ്റ് ഇന്നവേഷൻ, വികസനം യാഥാർത്ഥ്യമാക്കിയ 25 വർഷങ്ങൾ എന്ന വിഷയത്തിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവി ലോകത്ത് പ്രവർത്തിക്കണം എന്നുണ്ടെങ്കിലും ഇന്ത്യയിലേക്ക് വരൂ. ഇവ മൂന്നും എല്ലാ ദിവസവും ചെയ്യാൻ കഴിയുന്നതിൻ്റെ സവിശേഷഭാഗ്യം തനിക്കുണ്ടെന്നും ഗർസെറ്റി പ്രസംഗത്തിൽ പറഞ്ഞു.
ഇന്ത്യയുമായുള്ള സൗഹൃദത്തിന് അമേരിക്ക വലിയ മൂല്യമാണ് കൽപ്പിക്കുന്നതെന്ന് നേരത്തെ ഗർസെറ്റി പറഞ്ഞിരുന്നു. ഞങ്ങളിവിടെ വരുന്നത് പഠിപ്പിക്കാനും ഉപദേശിക്കാനുമല്ലെന്നും മറിച്ച് കേൾക്കാനും പഠിക്കാനുമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇരു രാജ്യങ്ങൾക്കുമിടയിലെ ആശയ കൈമാറ്റത്തിൻ്റെ പ്രസക്തി ഊന്നിക്കൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതിനിടെ പ്രസിഡൻ്റ് ജോ ബൈഡനുമായി നടത്തിയ സ്വകാര്യ സംഭാഷണത്തെ കുറിച്ചും പ്രസംഗത്തിനിടെ ഗർസെറ്റി വാചാലനായി. ബൈഡന് ഇന്ത്യയെക്കുറിച്ച് വലിയ അഭിപ്രായമാണ്. അക്കാര്യം അദ്ദേഹം തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ഇന്ത്യയുടെ ആഗോള രംഗത്തെ പ്രാധാന്യം പരാമർശിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെ ഗർസെറ്റി വ്യക്തമാക്കി.
യുഎസ് ദേശീയ സെക്യൂരിറ്റി ഉപദേഷ്ടാവ് ജേക് സള്ളിവനും ഇരു രാജ്യങ്ങൾക്കുമിടയിലെ സൗഹൃദത്തിൻ്റെ പ്രധാന്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. സാങ്കേതിക വിദ്യയടക്കം പല മേഖലയിലും പരസ്പരം സഹകരിക്കാനുള്ള തീരുമാനത്തിലൂടെ ഇന്ത്യ-അമേരിക്ക സൗഹൃദം പുതിയ ഉയരത്തിലെത്തിയെന്നാണ് വൈറ്റ് ഹൗസിലെ വാർത്താസമ്മേളനത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടത്.













































































