ക്യാമ്പസ് രാഷ്ട്രീയ നിരോധനം: കോടതി വിശദീകരണം തേടി


സർക്കാർ കോളേജുകളിൽ ഉൾപ്പെടെ ക്യംപസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹർജിയിൽ സർക്കാരും സർവ്വകലാശാലകളും ഉൾപ്പെടെ എതിർകക്ഷികളുടെ വിശദീകരണം ഹൈക്കോടതി തേടി.
ക്യാമ്പസുകളിൽ സംഘടന യൂണിറ്റ് രൂപീകരിക്കുന്നത് ഉൾപ്പെടെ രാഷ്ട്രീയപ്രവർത്തനം നടത്താൻ വിദ്യാർത്ഥി സംഘടനകൾക്ക് അവകാശമില്ലെന്നു പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചി മരട് സ്വദേശി എൻ. പ്രകാശ് നൽകിയ ഹർജിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ,ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
സർക്കാരിനും സർവകലാശാലകൾക്കും വേണ്ടി അഭിഭാഷകർ നോട്ടീസ് എടുത്തു.
വിദ്യാർത്ഥി സംഘടനകൾക്ക് കോടതി അടിയന്തര നോട്ടീസ് പുറപ്പെടുവിച്ചു.
വിദ്യാർത്ഥി സംഘടനകളുടെ നിയമലംഘനങ്ങൾ നിയന്ത്രിക്കാൻ ആകുന്നില്ലെങ്കിൽ നിരോധനം ഏർപ്പെടുത്തണമെന്നും കോടതിയുടെ ഉത്തരവ് നടപ്പാക്കണം എന്നുമാണ് ഹർജിയിലെ ആവശ്യം.
ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും അധികൃതർ പരാജയപ്പെട്ടതിന് തെളിവാണ് എറണാകുളം മഹാരാജാസ് കോളേജിലെ അഭിമന്യുവിൻ്റെ കൊലപാതകവും സമീപകാലത്തുണ്ടായ അക്രമ സംഭവങ്ങളുമെന്നും ഹർജിയിൽ പറയുന്നു.