ഓൺലൈൻ ജോലി വാഗ്ദാനങ്ങളുമായി പുതിയ കെണിയൊരുക്കി സൈബർ തട്ടിപ്പുകാർ രംഗത്ത്


ഉയർന്ന വരുമാനം വാഗ്ദാനങ്ങൾ നൽകിയാണ് വാട്സാപ്പ് സന്ദേശങ്ങളിലൂടെയാണ് ഇരകളെ വീഴിക്കാൻ വല വിരിച്ചിരിക്കുന്നത്.മുമ്പ് വിദേശ നമ്പരുകളിലെ വാട്സാപ്പ് നമ്പരുകളായിരുന്നു തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്.എന്നാൽ ഇന്ത്യൻ നമ്പറുകൾ ഉപയോഗിച്ചാണ് തട്ടിപ്പുകാർ പുതുവർഷത്തിൽ എത്തിയിരിക്കുന്നത്.1750 മുതൽ 3000 രൂപ വരെയാണ് പ്രതിദിനം വരുമാനം ലഭിക്കുമെന്നാണ് വാഗ്ദാനം.
ഏതെങ്കിലും കമ്പനിയുടെ എച്ച്ആർ പ്രതിനിധിയാണെന്ന് അറിയിച്ചാണ് തട്ടിപ്പുകാരിൽ നിന്നുള്ള ആദ്യ സന്ദേശം. രണ്ട് മിനിട്ട് സംസാരിക്കാൻ അനുവാദം ചോദിക്കും. അനുവാദം നൽകിയാൽ ഉടൻ യൂടൂബ് വീഡിയോകൾ ലൈക്ക് ചെയ്യുക, ഹോട്ടലുകളുടെ അവലോകനങ്ങൾ നൽകുക, ഓൺലൈൻ ഉൽപ്പന്നങ്ങൾക്ക് നല്ല റേറ്റിംഗ് നൽകുക എന്നിവയിൽ ഏതെങ്കിലുതമാരു ടാസ്ക്ക് നല്കും.തുടർന്ന് അതിന്റെ സ്ക്രീൻഷോട്ടുകൾ അവർക്ക് അയയ്ക്കാൻ തുടങ്ങിയ ജോലികൾ ചെയ്യാൻ അവർ ആവശ്യപ്പെടും. ഓരോ ടാസ്ക്കിനും 150 രൂപ വീതം അയയ്ക്കും.
ഇതോടെ ടാസ്ക്കിൽ പലരും ആകൃഷ്ടരാകുന്നതോടെ തട്ടിപ്പുകാർ അടുത്ത ഘട്ടത്തിലേക്ക് കടക്കും. ടാർഗെറ്റ് പൂർത്തിയാക്കാൻ ടെലിഗ്രാം ഉപയോഗിക്കാനും പ്രീപെയ്ഡ് ടാസ്‌ക്കുകൾ ഉപയോഗിക്കാനും ആവശ്യപ്പെടും.പിന്നീടാണ് തട്ടിപ്പുകാർ തനി സ്വരൂപം പുറത്തിറക്കുന്നത്.ഉയർന്ന വരുമാനം ലഭിക്കണമെങ്കിൽ ഒന്നോ രണ്ടോ ലക്ഷം രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെടും.ഇങ്ങനെ പണം നിക്ഷേപിക്കുന്നവർക്ക് കുറച്ച് ദിവസം പലിശ ഇനത്തിൽ കുറച്ച് പണം നല്കും.ഒരു ഘട്ടത്തിൽ പലിശ നൽകുന്നത് നിർത്തുകയും ലക്ഷ്യം പൂർത്തിയാക്കാൻ കൂടുതൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും.
ഉയർന്ന പലിശ തുക കൂടാതെ നിക്ഷേപിച്ച പണം തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കൂടുതൽ കൂടുതൽ പണം നൽകും.എന്നാൽ സംഘത്തിന് നൽകിയ പണം നാലിരട്ടിയായെന്നും പണം പിൻവലിക്കുന്നതിന് ചില നീയമ തടസങ്ങളുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിക്കും.ഇതിനായി റിസർവ് ബാങ്ക് ഗവർണറുടെ വരെ വ്യാജ ഉത്തരവുകൾ നിർമ്മിച്ച് ഇരകൾക്ക് അയച്ചു നല്കും.ഇത് വിശ്വസിച്ച് ആവശ്യപ്പെടുന്ന തുക ഇവർ തട്ടിപ്പുകാർക്ക് നൽകാൻ നിർബന്ധിതരാകും. താൻ വഞ്ചിക്കപ്പെട്ടുവെന്ന് ഇര മനസിലാക്കി തട്ടിപ്പുകാരുമായി ബന്ധപ്പെടുമ്പോൾ അവരുമായി ആശയവിനിമയം നിർത്തുന്നതാണ് സംഘത്തിന്റെ രീതി.ഓഹരി വിപണിയുടെ പേരിലും സമാന രീതിയിൽ തട്ടിപ്പ് സംഘങ്ങളും രംഗത്തിറങ്ങിയിട്ടുണ്ട്.