റോഡ് കുറുകെ കടന്ന യുവതി അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചു മരിച്ചു
സീബ്രാ ലൈനിലൂടെ റോഡ് കുറുകെ കടന്ന യുവതി അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചു മരിച്ചു. ഇടുക്കി ചപ്പാത്ത് മരുതും പേട്ടയിൽ ആന്റണി – മോളി ദമ്പതികളുടെ മകൾ അൻസു ട്രീസ ആന്റണിയാണ് മരിച്ചത്. അലക്ഷ്യമായും അമിതവേഗത്തിലും കാർ ഓടിച്ച് അപകടത്തിനിടയാക്കിയ പത്തനംതിട്ട ചെന്നീർക്കര നീലകിലേത്ത് വീട്ടിൽ ജയകുമാറിനെ പ്രതിയാക്കി പോലീസ് കേസെടുത്തു. കാർ കസ്റ്റഡിയിലാണ്. ബുധനാഴ്ച രാവിലെയാണ് എംസി റോഡിൽ കൊട്ടാരക്കര കുളക്കട വായനശാല ജംഗ്ഷന് സമീപം അപകടം സംഭവിച്ചത്. കാസർകോഡ് പെരിയയിലെ കേരള സെൻട്രൽ സർവകലാശാലയിൽ നിന്ന് എം ബി പൂർത്തിയാക്കിയിരുന്നു. കോളേജിൽ ജോലിക്കായുള്ള ഇൻറർവ്യൂവിന് പോകാൻ ബസ്സിൽ എത്തിയതായിരുന്നു. പുത്തൂർ വഴി പോകുന്നതിന് പുത്തൂർ മുക്കിൽ ഇറങ്ങുന്നതിനു പകരം കുളക്കടയിൽ ഇറങ്ങുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറോട് വഴി ചോദിച്ചു മനസ്സിലാക്കിയ അൻസു ബസ് പിടിക്കുന്നതിന് സീബ്രാ ലൈനിലൂടെ റോഡിൻറെ മറുവശത്തേക്ക് നടക്കുമ്പോഴാണ് അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്. ഈ കാർ മറ്റൊരു കാറിനെ മറികടന്ന് റോഡിന്റെ വലതുവശത്തേക്ക് പാഞ്ഞു കയറി എത്തിയതാണ് അപകടകാരണം. സീബ്രാ ലൈനിന്റെ അവസാന ഭാഗത്ത് എത്തിയപ്പോഴാണ് ഇടിച്ചുവീഴ്ത്തിയത്. ഉടൻ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു. സഹോദരിമാർ ആന്റണി അഞ്ജു ആനി ആൻറണി .
















































































































