65-ാമത് സംസ്ഥാന സ്കൂൾ കായികമേള; മലപ്പുറവും പാലക്കാടും മുന്നിൽ
തൃശ്ശൂർ: കുന്നംകുളത്ത് നടക്കുന്ന 65-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ മലപ്പുറവും പാലക്കാടും മുന്നിൽ. മൂന്ന് സ്വർണ്ണവും, നാല് വെള്ളിയും രണ്ട് വെങ്കലവുമായി മലപ്പുറം ജില്ല ഒന്നാമതെത്തി. പാലക്കാടും എറണാകുളവുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ മലപ്പുറം കടകശേരി ഐഡിയൽ സ്കൂൾ 13 പോയിൻ്റുകളുമായി സ്കൂൾ തലത്തിൽ ഒന്നാമതാണ്.
തൊട്ടുപിന്നിൽ കോതമംഗലം മാർ ബേസിലും കുതിപ്പ് തുടരുകയാണ്. മീറ്റിലെ ആദ്യ റെക്കോർഡ് കാസർകോട് സ്വന്തമാക്കി. കുട്ടമത്ത് സ്കൂളിലെ കെ സി സെർവനാണ് ഡിസ്കസ് ത്രോയിൽ റെക്കോർഡ് സ്ഥാപിച്ചത്. സ്വന്തം സഹോദരൻ കെ സി സിദ്ധാർഥ് 2018ൽ സ്ഥാപിച്ച 53.34 മീറ്റർ റെക്കോർഡാണ് 57.71 മീറ്റർ എറിഞ്ഞ് സെർവൻ തകർത്തത്.
ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടമത്സരത്തിലൂടെ മീറ്റിലെ ആദ്യ സ്വർണ്ണം കണ്ണൂർ സ്വന്തമാക്കി. ജിവിഎച്ച്എസ്എസിലെ ഗോപിക ഗോപിയാണ് സ്വർണ്ണം നേടിയത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കായികമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ആദ്യ ദിനമായ ഇന്ന് 21 ഫൈനല്‍ മത്സരങ്ങളാണ് നടക്കുന്നത്. രാവിലെ ഒന്‍പതിന് നടന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് പതാക ഉയര്‍ത്തി. കായിക താരങ്ങള്‍ക്ക് ആവേശമായി ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷും കുന്നംകുളത്ത് എത്തി.









































































