സുരേന്ദ്രന്റെ അധിക്ഷേപ പരാമര്‍ശം; വിമർശിച്ച് ചിന്ത ജെറോമും പികെ ശ്രീമതിയും

തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നടത്തിയ പരാമർശത്തിനെതിരെ പ്രതികരിച്ച് ചിന്ത ജെറോമും പി.കെ ശ്രീമതിയും. സുരേന്ദ്രന് അതേ നാണയത്തിൽ മറുപടി പറയാൻ സംസ്കാരം അനുവദിക്കുന്നില്ലെന്ന് ചിന്ത ജെറോം പറഞ്ഞു. അതേസമയം ചിന്തയ്ക്കെതിരായ സുരേന്ദ്രന്‍റെ പരാമർശം നിന്ദ്യവും വെറുപ്പുളവാക്കുന്നതുമാണെന്ന് പി.കെ ശ്രീമതി പ്രതികരിച്ചു.
സംസ്കാര ശൂന്യമായ വാക്കുകളിലൂടെ ഒരു യുവതിയെ അപമാനിക്കുന്നത് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്‍റാണെന്നും പി കെ ശ്രീമതി കുറ്റപ്പെടുത്തി. സംസ്കാരമുള്ള മലയാളികൾ ഇതിനെതിരെ പ്രതികരിക്കണമെന്നും ഇത്തരം വാക്കുകൾ ഇനി ആർക്കെതിരെയും ഉപയോഗിക്കാൻ സുരേന്ദ്രൻ ധൈര്യപ്പെടരുതെന്നും പി.കെ ശ്രീമതി പറഞ്ഞു. സുരേന്ദ്രന്‍റെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വിഷയത്തിൽ ബി.ജെ.പി ദേശീയ നേതൃത്വം അഭിപ്രായം പറയണമെന്നും പി.കെ ശ്രീമതി ആവശ്യപ്പെട്ടു.
ചിന്ത ജെറോമിനെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്നായിരുന്നു കെ സുരേന്ദ്രന്‍റെ പരാമർശം. എന്ത് ജോലിയാണ് ചിന്ത ചെയ്യുന്നതെന്ന് ചോദിച്ച സുരേന്ദ്രൻ കമ്മിഷൻ അടിക്കൽ മാത്രമാണ് ജോലിയെന്നും ആരോപിച്ചു. കോഴിക്കോട് കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കെയായിരുന്നു സുരേന്ദ്രന്റെ ഈ പരാമർശം. തന്റെ പരാമർശം മോശമല്ലെന്നും ചിന്ത ചെയ്യുന്നതാണ് അൺപാര്‍ലമെന്ററിയെന്നും കളക്ട്രേറ്റിൽ നടത്തിയ പ്രസംഗത്തിന് ശേഷം സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സാധാരണക്കാരുടെ പ്രതികരണമാണ് താൻ നടത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു.









































































