അമലിനെ മാതാപിതാക്കളുടെയും അനിയന്റെയും ഒപ്പം തിരികെയെത്തിച്ച് തങ്കമണി പോലീസ്


ഇടുക്കി :ആശങ്കകൾക്ക് വിരാമമിട്ട് തങ്കമണി പോലീസ് അമലിനെ മാതാപിതാക്കളുടെയും അനിയന്റെയും ഒപ്പം തിരികെയെത്തിച്ചു .തങ്കമണി പോലിസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കമാക്ഷിയിലെ വീട്ടിൽ നിന്ന് 28/7/2023 തിയതി രാവിലെ 7 മണിയോടെയാണ് അമൽ ബാബു പാലത്തിങ്കൽ എന്ന 18 കാരൻ വീട് വിട്ട് പോയത്. വീട്ടുകാർ പരാതിപ്പെട്ടതോടെ തങ്കമണി പോലിസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
അമൽ മൊബൈൽ ഫോൺ എടുക്കാതെയാണ് പോയതെങ്കിലും പോലീസും ബന്ധുക്കളും വിവിധ രീതിയിൽ അന്വേഷണം ഊർജിതമാക്കുന്നതിനിടയിൽ തമിഴ്നാട് അതിർത്തിയിൽ ചെല്ലാർകോവിൽമെട്ടിലെ ഇല്ലിക്കാട്ടിൽ അമലിന്റെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തങ്കമണി SHO K.M. സന്തോഷ്, PRO. P. P. വിനോദ്, SCPO ബിബിൻ സെബാസ്റ്റ്യൻ, CPO അനസ്കബീർ എന്നിവർ സ്ഥലത്തെത്തി ഗ്രാമപഞ്ചായത്ത് മെമ്പർ ജിജോ പട്ടരുകാലായിൽ, ഫോറെസ്റ്റ്,ടൂറിസം ജീവനക്കാർ, നാട്ടുകാർ എന്നിവരെ ഏകോപിപ്പിച്ച് വനത്തിൽ നടത്തിയ തെരച്ചിലിൽ അമലിനെ കണ്ടെത്താനായില്ല,
തുടർന്ന് കട്ടപ്പന DYSP V.A. നിഷാദ്മോന്റെ നിർദ്ദേശപ്രകാരംസ്ഥലത്തെത്തിച്ച സ്നിഫർ ഡോഗ് അപകടം നിറഞ്ഞ ദുർഘടമായ കാട്ടിൽ കൂടി പോലിസ് സംഘത്തെ നയിച്ച് തമിഴ്നാട് അതിർത്തി വനത്തിലെ കൊക്കയുടെ വക്കിൽ എത്തി നിന്നു, ബന്ധുക്കളും പോലീസും ആശങ്കയുടെ മുൾമുനയിലായി. നിരാശരാകാതെ സ്ഥലപരിചയമുള്ള നാട്ടുകാരെ കൂട്ടി കൊക്കയുടെ അടിവശത്തു പരിശോധന നടത്തിയിട്ടും അമലിനെ കണ്ടെത്താനായില്ല.
തുടർന്ന് കാട്ടുപാതയിലൂടെ നാട്ടുകാരും പോലീസും രണ്ട് വഴിയേ തമിഴ്നാട് വനം താണ്ടി നടത്തിയ അന്വേഷണത്തിൽ മല്ലിപ്പാടത്ത് പണിയുന്ന ജോലിക്കാർ അമലിന്റെ ഫോട്ടോ കണ്ട് അമൽ കമ്പം ഭാഗത്തേയ്ക്ക് നടന്നു പോകുന്നത് കണ്ടതായി പറഞ്ഞു. ഇൻസ്‌പെക്ടർ K.M.സന്തോഷിന്റെനേതൃത്വത്തിലുള്ള പോലിസ് സംഘത്തിനും, ബന്ധുക്കൾക്കും നാട്ടുകാർക്കും പ്രതീക്ഷയായി.
തമിഴ്നാട് ഫോറെസ്റ്റ് ഉദ്യോഗസ്ഥരും, തങ്കമണിപോലീസിനൊപ്പം ചേർന്നു. കമ്പം വരെ പോയി ഒരുദിവസം കഴിഞ്ഞപ്പോൾ അമൽ തിരികെ ബൈക്ക് എടുക്കാൻ എത്തിയപ്പോൾ ചെല്ലാർകോവിലിൽ വച്ച് നാട്ടുകാർ പോലീസിന് വിവരം നൽകി.പഞ്ചായത്ത് അംഗം ജിജോയും, വണ്ടന്മേട് SB SCPO സുനിലും നാട്ടുകാരും ചേർന്ന് ഭക്ഷണം വാങ്ങിനൽകിയ ശേഷമാണ് അമലിനെ തങ്കമണി പോലീസിനൊപ്പം അയച്ചത്. തെരച്ചിലിന് ഒപ്പം നിന്ന എല്ലാവർക്കും SHO സന്തോഷ്. K. M. പ്രത്യേകം നന്ദി പറഞ്ഞു തിരികെ പോകുമ്പോഴും മലമ്പുഴയിലെ ബാബുവിനെ വെല്ലുന്ന കാട്ടിലൂടെയുള്ള സഹസിക യാത്രയുടെ കഥയുമായി കൂടെ കൊണ്ടുവന്ന അമലിനെ കട്ടപ്പന മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി മാതാപിതാക്കൾക്കൊപ്പം വിട്ടു