പാക്ക്-അഫ്ഗാൻ യുദ്ധം: 55 പാക്ക് സൈനികരെ വധിച്ചു; ‘ക്ഷമ നശിച്ചു, തുറന്ന യുദ്ധത്തിലേക്ക്

അഫ്ഗാനിസ്ഥാനുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച് പാക്കിസ്ഥാൻ. കാബൂളിലും കാണ്ഡഹാറിലും വ്യോമാക്രമണം നടത്തിയതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ പ്രഖ്യാപനം. അതേസമയം, ഇരുരാജ്യങ്ങൾക്കുമിടയിലെ ചർച്ചകളെ പിന്തുണയ്ക്കാമെന്ന് ഇറാൻ അറിയിച്ചു. റമസാൻ മാസത്തിൽ ആത്മനിയന്ത്രണവും ഇസ്ലാമിക ഐക്യദാർഢ്യവും മുറുകെപ്പിടിക്കണമെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്‌ചി എക്സിലെ പോസ്റ്റിൽ പറഞ്ഞു.
ക്ഷമ നശിച്ചെന്ന് പാക്കിസ്ഥാൻ
ഈയാഴ്ച അതിർത്തിയിൽ പാക്ക് സേന നടത്തിയ ആക്രമണത്തിന് അഫ്ഗാൻ സേന തിരിച്ചടിച്ചതിനു പിന്നാലെയായിരുന്നു കാബൂളിനും കാണ്ഡഹാറിനും നേർക്കുണ്ടായ ആക്രമണം. ക്ഷമ നശിച്ചെന്നും തുറന്ന യുദ്ധത്തിലേക്കു പോകുകയാണെന്നുമായിരുന്നു പാക്ക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞത്. എക്‌സിലെ പോസ്റ്റിലൂടെയായിരുന്നു പ്രഖ്യാപനം. അഫ്ഗാൻ ജനതയുടെ ക്ഷേമവും മേഖലയുടെ സ്‌ഥിരതയ്ക്കും വേണ്ടിയായിരിക്കണം താലിബാൻ പ്രവർത്തിക്കേണ്ടതെന്നും ഖ്വാജ ആസിഫ് പറഞ്ഞു. 55 പാക്ക് സൈനികരെ വധിച്ചതായി താലിബാനും 133 താലിബാൻസൈനികരെ വധിച്ചതായി പാക്ക് സൈന്യവും അവകാശപ്പെട്ടു.
ഏറ്റുമുട്ടൽ ഒക്ടോബർ മുതൽ
കഴിഞ്ഞ ഞായറാഴ്‌ച അഫ്ഗാൻ അതിർത്തിപ്രദേശത്ത് പാക്ക് സൈന്യം നടത്തിയ വ്യോമാക്രമണത്തിനു പകരമായി വ്യാഴാഴ്ച്‌ച രാത്രി അഫ്ഗാനിസ്ഥാൻ തിരിച്ചടിച്ചിരുന്നു. 12ൽ അധികം പാക്ക് സൈനിക പോസ്‌റ്റുകൾ പിടിച്ചെടുത്തുവെന്നാണ് അഫ്ഗാനിസ്ഥാന്റെ അവകാശവാദം. അതേസമയം, എട്ടു സൈനികരാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാനിൽനിന്ന് തിരിച്ചെത്തുന്ന ആളുകളെ പാർപ്പിക്കുന്ന തോർഖാം അതിർത്തി ക്യാംപിൽ നടത്തിയ ആക്രമണത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായി അഫ്ഗാൻ വക്താവിനെ ഉദ്ധരിച്ച് എഎഫ്‌പി അറിയിച്ചു. അതിർത്തി കടക്കാൻ അഫ്ഗാൻ അനുവാദം നൽകിയിട്ടുണ്ടെങ്കിലും ഒക്ടോബർ മുതൽ ഇവിടെ വലിയതോതിൽ ഏറ്റുമുട്ടൽ നടക്കുന്നുണ്ട്.
പാക്കിസ്ഥാൻ ലക്ഷ്യമിട്ടത് അഫ്ഗാന്റെ സൈനിക കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന കാബൂൾ, കാണ്ടഹാർ, പക്‌ടിയ പ്രവിശ്യകൾ ആണെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു. ഇവിടങ്ങളിലുള്ള രണ്ട് ബ്രിഗേഡ് ബേസുകൾ തകർത്തുവെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ, ആരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടോ എന്നു തുടങ്ങിയ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഭീകരവാദികളെ താലിബാൻ സഹായിക്കുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം.













































































