വയനാട് ഉപതെരഞ്ഞെടുപ്പ്; തീരുമാനമായിട്ടില്ലെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ


വയനാട് ഉപതെരഞ്ഞെടുപ്പിൽ തീരുമാനമായിട്ടില്ലെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. കഴിഞ്ഞദിവസം കോഴിക്കോട് നടന്നത് സ്വാഭാവിക ഔദ്യോഗിക നടപടികൾ മാത്രം. വയനാട് ഉപതെരഞ്ഞെടുപ്പ് കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ സാധാരണ ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞുവെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസം വയനാട് ഉപതെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോഴിക്കോട് കളക്ടറേറ്റിൽ മോക് പോളിംഗ് തുടങ്ങിയിരുന്നു. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വോട്ടിംഗ് മെഷീനുകൾ പരിശോധിച്ചിരുന്നു. അതിനിടെ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കാണിക്കുന്ന തിടുക്കം ദുരൂഹമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.
വയനാട് ലോക്സഭാ മണ്ഡലത്തിന്റെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇവിഎം & വി വി പാറ്റ് മെഷീനുകളുടെ ആദ്യഘട്ട പരിശോധനയ്ക്ക് ശേഷമുള്ള മോക്ക് പോളിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർമാരാണ് അംഗീകൃത രാഷ്ട്രീയപാർട്ടിയുടെ പ്രതിനിധികൾക്ക് കത്തയച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് വിവിധ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ വോട്ടിംഗ് മെഷീനുകളുടെ പരിശോധന. ജില്ലാ കലക്ടർമാർ , തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കലക്ടർമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്.