എസ്.സി.ഇ.ആർ.ടി പാഠപുസ്തകം എന്ന പേരിൽ മഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഭാഗം സംഘപരിവാർ നുണ ഫാക്ടറിയുടെ ഉൽപ്പന്നം: വി ശിവൻകുട്ടി

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.സി.ഇ.ആർ.ടി യുടെ പാഠപുസ്തകം എന്ന പേരിൽ മഴയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഭാഗം സംഘപരിവാർ നുണ ഫാക്ടറിയുടെ ഉൽപ്പന്നമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.സി.ഇ.ആർ.ടി ഒരു ക്ലാസിലും ഇത്തരം പാഠപുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല. 2013 മുതൽ ഒരേ പാഠപുസ്തകങ്ങളാണ് കേരളത്തിലെ വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്നത്. കേരളത്തിൻ്റെ പാഠപുസ്തകം എന്ന പേരിൽ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്തി സമൂഹത്തിൽ വിഭജനം ഉണ്ടാക്കുവാൻ ശ്രമിക്കുന്നവർക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. എന്‍.സി.ഇ.ആര്‍.ടി ഏകപക്ഷീയമായി പാഠഭാഗങ്ങൾ വെട്ടിമാറ്റുന്നത് ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾക്കെതിരായ വെല്ലുവിളിയാണെന്ന് മന്ത്രി വ്യക്തമാക്കി. എന്‍.സി.ഇ.ആര്‍.ടി. 6-ാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെ നിലവിലുള്ള പാഠപുസ്തകങ്ങളിൽ നിന്നും കൊവിഡിന്‍റെ പേരിൽ കുട്ടികളുടെ പഠനഭാരം കുറയ്ക്കുന്നു എന്ന് പറഞ്ഞ് റേഷണലൈസേഷന്‍ എന്ന പേരിട്ട് വ്യാപകമായി പാഠഭാഗങ്ങള്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. ഇത് രാജ്യത്തെ നിലവിലുള്ള ജനാധിപത്യ ക്രമങ്ങളെ മുഴുവന്‍ വെല്ലുവിളിക്കുന്നതാണ് എന്നതിനാല്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന് കേരളം ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞതാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
















































































































