പ്രശസ്ത മൃദംഗവിദ്വാന്‍ കാരൈക്കുടി മണി(77) അന്തരിച്ചു
ചെന്നൈയില്‍ ആയിരുന്നു അന്ത്യം. കര്‍ണാടക സംഗീതത്തില്‍ 50 വര്‍ഷത്തോളമായി നിറസാന്നിധ്യമായിരുന്നു അദ്ദേഹം. കാരൈക്കുടി മണി ബാണി (ശൈലി) എന്നറിയപ്പെടുന്ന സ്വന്തമായ ശൈലി രൂപപ്പെടുത്തിയെടുത്ത പ്രതിഭയാണ് അദ്ദേഹം. എം എസ് സുബ്ബലക്ഷ്മി ഉള്‍പ്പെടെയുള്ള കര്‍ണാടക സംഗീതത്തിലെ മുന്‍കാല പ്രഗല്ഭര്‍ക്കുവേണ്ടി മൃദംഗം വായിച്ചിട്ടുണ്ട്. പിതുകുളി മുരുകദോസിന്റെ ഭക്തിഗാനങ്ങള്‍ക്കുള്ള മണിയുടെ അകമ്പടി അദ്ദേഹത്തിന്റെ അസാമാന്യമായ പ്രതിഭ അടയാളപ്പെടുത്തുന്നതായിരുന്നു. രാഗങ്ങളിലും കീര്‍ത്തനങ്ങളിലും വലിയ പ്രാവീണ്യമുണ്ടായിരുന്നു. കാരൈക്കുടി രംഗ അയ്യനാഗറില്‍നിന്നും പിന്നീട് വിക്കു വിനായഗരത്തിന്റെ പിതാവ് ഹരിഹര ശര്‍മയില്‍നിന്നും സംഗീതപഠനം.
കാരൈക്കുടി ശിവക്ഷേത്രത്തിലെ കുംഭാഭിഷേകത്തിന് മൃദംഗം വായിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം. കോപ്പുടൈ അമ്മന്‍കോവിലില്‍ പുതുക്കോട്ടൈ കൃഷ്ണമൂര്‍ത്തി അയ്യരുടെ വീണക്കച്ചേരിക്ക് പക്കം വായിച്ച് ശാസ്ത്രീയസംഗീത രംഗത്തേക്ക് കടന്നു. അന്ന് എട്ട് വയസ് മാത്രമായിരുന്നു മണിക്ക് പ്രായം. മൃദംഗത്തിലെ കുലപതിയായിരുന്ന പാലക്കാട് മണി അയ്യരുടെ വായന മണിക്ക് പ്രചോദനമായി. ടി ആര്‍ ഹരിഹരശര്‍മ, കെ എം വൈദ്യനാഥന്‍ എന്നിവരുടെ കീഴില്‍ മൃദംഗപഠനം തുടര്‍ന്നു. പതിനഞ്ചാം വയസില്‍ ചെന്നൈയിലേക്ക് താമസം മാറിയതോടെ മുതിര്‍ന്ന സംഗീതജ്ഞര്‍ക്കായി മൃദംഗം വായിച്ചുതുടങ്ങുകയായിരുന്നു. നിരവധി പാശ്ചാത്യ താളവാദ്യക്കാരുമായും സഹകരിച്ചിട്ടുണ്ട്. രാഷ്ട്രപതി ഡോ രാധാകൃഷ്ണന്റെ പക്കല്‍നിന്ന് ദേശിയ പുരസ്‌കാരം നേടുമ്പോള്‍ കാരൈക്കുടിക്ക് മണിക്ക് 18 വയസ് മാത്രമായിരുന്നു. കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്‌കാരം 1999ല്‍ ലഭിച്ചു.
പോള്‍ സൈമണ്‍, പോള്‍ ഗ്രബോസ്വ്കി, ജോണ്‍ കൈസാന്‍ നെപ്ട്യൂണ്‍ തുടങ്ങി നിരവധി വിദേശ സംഗീതജ്ഞരുമായി ചേര്‍ന്ന് ഫ്യൂഷന്‍ സ്റ്റേജ് പരിപാടികള്‍ നടത്തുകയും ആല്‍ബങ്ങള്‍ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. മൃദംഗം, പുല്ലാങ്കുഴല്‍, മാന്‍ഡലിന്‍, ഇലക്ട്രിക് വയലിന്‍, ഘടം, തബല എന്നിങ്ങനെ ആറുവാദ്യങ്ങളുമായി ഒരുമണിക്കൂറോളം നീളുന്ന, ഷണ്‍മുഖ എന്നുപേരിട്ട കലാവിരുന്ന് അവതരിപ്പിച്ചിരുന്നു.