ഉന്നതവിദ്യാഭ്യാസ മേഖലയിൽ തിളക്കമാർന്ന മാതൃക സൃഷ്ടിക്കണം; മന്ത്രി ആർ ബിന്ദു


തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ വ്യത്യസ്ത മാതൃക ഏതെന്ന് അന്വേഷിക്കുന്നവര്‍ക്ക് ഏറ്റവും സ്വീകാര്യമായ തിളങ്ങുന്നൊരു മാതൃക നല്‍കാന്‍ കേരളത്തിനു കഴിയണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ കരിക്കുലം പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ഒരുക്കിയ രണ്ടു ദിവസത്തെ കരിക്കുലം ശില്പശാല തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കരിക്കുലം രൂപീകരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച കരിക്കുലം കമ്മിറ്റി, യുജി പ്രോഗ്രാമിന്റെ കരിക്കുലത്തിന് കരട് രൂപരേഖ തയ്യാറാക്കിയതാണ് ശില്പശാല ചര്‍ച്ചചെയ്യുന്നത്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ തനിയാവര്‍ത്തനമായിക്കൂടാ കേരളത്തിന്റെതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കേരളത്തെ ഒരു നവവൈജ്ഞാനിക സമൂഹമായി മാറ്റിയെടുക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാരും കേരളീയ സമൂഹവും മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ അതിനനുസൃതമായ നിലയില്‍ വൈജ്ഞാനിക സമൂഹം സാക്ഷാത്കരിക്കാന്‍ ഉതകുന്ന തരത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സമൂലവും സമഗ്രവുമായ പരിഷ്‌കാരങ്ങള്‍ ഉണ്ടാക്കണമെന്ന ധാരണയാണ് സര്‍ക്കാരിനുള്ളത്.
അടിസ്ഥാന സൗകര്യ വിപുലീകരണത്തിന്റെയും അക്കാദമിക ഗുണമേന്മയുടെയും കാര്യത്തില്‍ ലോകോത്തരമായ ചില മാതൃകകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നുമാത്രമല്ല രാജ്യത്തിനകത്തും പുറത്തുനിന്നും നിരവധി പുരസ്‌കാരങ്ങള്‍ കേരളത്തെ തേടി എത്തുകയും ചെയ്തു. അതിന്റെ സ്വാഭാവിക തുടര്‍ച്ച കൂടിയാണ് ഉന്നതവിദ്യാഭ്യാസ മേഖലയുടെ അലകും പിടിയും മാറ്റിതീര്‍ക്കുന്ന രീതിയിലുള്ള പരിഷ്‌കാരങ്ങള്‍ക്കുള്ള പരിശ്രമങ്ങള്‍.
ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രകടമായ മാറ്റങ്ങള്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കാലാനുസൃത നടപടി എന്ന നിലയില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഉത്തരാധുനിക സമൂഹത്തിന് അനുയോജ്യമായ നിലയില്‍ ആ വെല്ലുവിളിയാകെ അഭിസംബോധന ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ നമ്മുടെ വിദ്യാര്‍ത്ഥികളെ രൂപപ്പെടുത്തിയെടുക്കാന്‍ കഴിയണം.
കാര്യമായൊരു മാറ്റം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ഉന്നതവിദ്യാഭ്യാസ മേഖലയെ സ്പര്‍ശിച്ചു നില്‍ക്കുന്ന മുഴുവന്‍ പേര്‍ക്കും മാത്രമല്ല പൊതുസമൂഹത്തിനുംകൂടി അനുഭവപ്പെടുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ആഗ്രഹമെന്നും മന്ത്രി വ്യക്തമാക്കി.