സിപിഎം കോട്ട പിടിച്ചെടുത്ത പ്രതിമാ ഭൗമിക് ത്രിപുര മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന
അഗര്‍ത്തല: ത്രിപുരയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി വനിതയെ പരിഗണിക്കുന്നുവെന്ന് സൂചന. സി.പി.എം ശക്തികേന്ദ്രമായ ധൻപൂരിൽ നിന്ന് വൻ വിജയം നേടിയ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്കിനെ മുഖ്യമന്ത്രിയാക്കാനാണ് ആലോചന. ത്രിപുരയുടെ നിലവിലെ മുഖ്യമന്ത്രി മണിക് സാഹയെ പകരം കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും.
നിലവിൽ കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ സഹമന്ത്രിയാണ് പ്രതിമ. അധികാരത്തിലെത്തിയാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ വനിതാ മുഖ്യമന്ത്രിയെന്ന പദവിയും പ്രതിമയ്ക്ക് ലഭിക്കും. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതാ വോട്ടുകൾ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ബി.ജെ.പി. നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ 50 വർഷമായി കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളായ സമർ ചൗധരിയും മണിക് സർക്കാരും പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് ധന്‍പുര്‍. ഇത്തവണ മണിക് സർക്കാർ മത്സരരംഗത്തില്ലാത്തതിനാൽ പ്രതിമയ്ക്കെതിരെ കൗശിക് ചന്ദയേയാണ് സിപിഎം രംഗത്തിറക്കിയിരുന്നത്.













































































