സിനിമാ താരങ്ങളുടെ വീടുകളിൽ ഐടി റെയ്ഡ്; രേഖകളുടെ സൂക്ഷ്മപരിശോധന ആരംഭിച്ചു

കൊച്ചി: സിനിമാ പ്രവർത്തകരുടെ യഥാർത്ഥ വരുമാനവും നികുതിയടവും തമ്മിൽ പൊരുത്തപ്പെടുന്നുണ്ടോയെന്നും കള്ളപ്പണം സിനിമാ മേഖലയിൽ ഉപയോഗിക്കുന്നുണ്ടോ എന്നും കണ്ടെത്താൻ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ പരിശോധന ആരംഭിച്ചു.
കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ പ്രത്യേക നിർദേശപ്രകാരം കഴിഞ്ഞ ദിവസങ്ങളിൽ മലയാള സിനിമാ താരങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ കള്ളപ്പണം പിടിച്ചെടുത്തതായുള്ള വിവരം ഐടി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.
മലയാള സിനിമയിലെ മുൻ നിര നിർമ്മാതാക്കളും അഭിനേതാക്കളും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സിനിമാ വ്യവസായത്തിന്‍റെ സാമ്പത്തിക വ്യാപ്തി മലയാള സിനിമയ്ക്കില്ലെങ്കിലും കേരളത്തിലെ ചലച്ചിത്ര നിർമ്മാണത്തിൽ വിദേശ നിക്ഷേപം കൂടുതലാണെന്ന രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.































































































































