കവിയും മുതിർന്ന സാംസ്കാരിക പ്രവർത്തകനുമായ കെ ആർ രാമചന്ദ്രന് ആദരവ് നൽകി

ഹൈറേഞ്ചിന്റെ സാംസ്കാരിക ഭൂമികയിൽ അഞ്ച് പതിറ്റാണ്ടിലേറെയായി നിറഞ്ഞു നിൽക്കുന്ന കവിയും മുതിർന്ന സാംസ്കാരിക പ്രവർത്തകനുമായ കെ. ആർ. രാമചന്ദ്രന് കട്ടപ്പനയിലെ വിവിധ കലാ-സാംസ്കാരിക സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ആദരവ് നൽകി. കവിതാരാമം എന്ന പേരിൽ സംഘടിപ്പിച്ച ആദരസന്ധ്യ കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു
കട്ടപ്പന ഏദൻ ഹാളിൽ വെച്ചാണ് കവിതാരാമം എന്ന ചടങ്ങ് സംഘടിപ്പിച്ചത്.
എഴുത്തുകാരൻ എന്നതിലുപരി മികച്ച സംഘാടകൻ, ഗ്രന്ഥശാലാ പ്രവർത്തകൻ, സാംസ്കാരിക-രാഷ്ട്രീയ നേതാവ് എന്നീ നിലകളിൽ പ്രദേശത്തിന്റെ സാമൂഹിക പുരോഗതിക്കായി നിരന്തരം ഇടപെടുന്ന വ്യക്തിത്വമാണ് കെ. ആർ. രാമചന്ദ്രൻ. അദ്ദേഹത്തിന്റെ കവിതാവഴികളെയും സാംസ്കാരിക സംഭാവനകളെയും മുൻനിർത്തി വിപുലമായ പരിപാടികളാണ് ആദരസന്ധ്യയുടെ ഭാഗമായി ക്രമീകരിച്ചിരുന്നത്.
ജില്ലയിലെ കവികൾ കവിതകൾ ചൊല്ലിക്കൊണ്ട് കെ ആർ രാമചന്ദ്രന് കവിതാദരം നൽകി. കെ. ആറിന്റെ തിരഞ്ഞെടുക്കപ്പെട്ട കവിതകൾ ഗായകർ ആലപിച്ചു.
കെ. ആറിന്റെ കാവ്യലോകത്തെ അടിസ്ഥാനമാക്കി കവിതയിലെ പ്രതിരോധം, പെണ്ണിടങ്ങൾ, മാനവികത, സ്വത്വബോധം എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.
‘കെ. ആറിന്റെ സാംസ്കാരിക ലോകം’ എന്ന സെഷനിൽ കലാ-സാംസ്കാരിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖരും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സൗഹൃദാനുഭവങ്ങൾ പങ്കുവെച്ചു.
ആദരസന്ധ്യ പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
ആദരസന്ധ്യയിൽ മോബിൻ മോഹൻ അധ്യക്ഷനായിരുന്നു.
ചടങ്ങിൽ കെ. ആർ. രാമചന്ദ്രന്റെ ഏറ്റവും പുതിയ കവിതാസമാഹാരമായ ‘ഊന്നുവടികൾ’ കവി ജിജി കെ. ഫിലിപ്പ് പ്രകാശനം ചെയ്തു.
പ്രശസ്ത നോവലിസ്റ്റ് പുഷ്പമ്മ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.
ജനപ്രതിനിധികളും സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.







































































































































