പാകിസ്ഥാൻ പ്രകോപനത്തോട് മുൻപത്തേക്കാൾ ശക്തമായി ഇന്ത്യ പ്രതികരിച്ചേക്കാം: യുഎസ്

വാഷിങ്ടൺ: പാകിസ്ഥാൻ പ്രകോപനം സൃഷ്ടിച്ചാൽ ഇന്ത്യ മുമ്പത്തേക്കാളും ശക്തമായി പ്രതികരിക്കാൻ സാധ്യതയുണ്ടെന്ന് യു എസ് ഇന്റലിജൻസ് കമ്മ്യൂണിറ്റി (ഐസി). യുഎസ് കോൺഗ്രസിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഐസിയുടെ നിരീക്ഷണം. സിഐഎയും എൻഎസ്എയും ഉൾപ്പെടെയുള്ള യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ കൺസോർഷ്യമാണ് ഐസി.
ഇന്ത്യയും ചൈനയും ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തി പ്രശ്നങ്ങൾ പരിഹരിച്ചാലും 2020 ലെ ഗാൽവാൻ പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുഗമമാകില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആണവായുധ രാജ്യങ്ങളായ ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക സംഘർഷം യുഎസ് പൗരൻമാർക്കും യുഎസിന്റെ താൽപ്പര്യങ്ങൾക്കും ഹാനികരമാണ്. അങ്ങനെ സംഭവിച്ചാൽ യുഎസിന് ഇടപെടേണ്ടി വരുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യാ വിരുദ്ധ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്ന നീണ്ട ചരിത്രമാണ് പാകിസ്ഥാനുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ, പാകിസ്ഥാന്റെ ഇത്തരം പ്രകോപനങ്ങളോട് ഇന്ത്യ മുമ്പത്തേക്കാളും ശക്തമായി പ്രതികരിക്കാൻ സാധ്യതയുണ്ട്. സംഘർഷ സാധ്യത വർദ്ധിക്കുമ്പോൾ, അക്രമം ഉണ്ടാകാം. കശ്മീരിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ ഉണ്ടാകാമെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു.







































































































































