പിഞ്ചുകുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ നാണയം മാർ സ്ലീവാ മെഡിസിറ്റിയിൽ പുറത്തെടുത്തു

പാലാ . പിഞ്ചുകുഞ്ഞ് അബദ്ധത്തിൽ വിഴുങ്ങിയ നാണയം പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ചികിത്സയിൽ പുറത്തെടുത്തു. ഇടുക്കി ശാന്തൻപാറ സ്വദേശികളായ ദമ്പതികളുടെ രണ്ട് വയസുകാരൻ മകനാണ് ഒരു രൂപ നാണയത്തുട്ട് വിഴുങ്ങിയത്. ഞായറാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. ഇരട്ടസഹോദരങ്ങൾക്ക് ഒപ്പം കളിക്കുകയായിരുന്നു രണ്ട് വയസുകാരൻ. ഇതിനിടെ ജനൽപ്പടിയിൽ ഇരുന്ന നാണയത്തുട്ട് എടുത്തു അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. തുടർന്നു കുട്ടി ഓക്കാനിച്ചു തുടങ്ങി. നാണയം വിഴുങ്ങിയതായി മാതാപിതാക്കളോട് പറയുകയും ചെയ്തു. മാതാപിതാക്കൾ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. തുടർന്നു നാണയം പുറത്തെടുക്കാൻ വിദഗ്ധ ചികിത്സിക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ എത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗം ഫിസിഷ്യൻ ഡോ.അഖിൽ ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിയുടെ അന്നനാളത്തിന്റെ മുകൾ ഭാഗത്ത് നാണയം തടഞ്ഞു നിൽക്കുന്നതായി കണ്ടെത്തി. തുടർന്നു ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം കൺസൾട്ടന്റ് ഡോ.ഫിലിപ്പ് ദാനിയലിന്റെ നേതൃത്വത്തിൽ അർധരാത്രിയിൽ തന്നെ എൻഡോസ്കോപ്പിയിലൂടെ നാണയം പുറത്തെടുത്തു. സുഖം പ്രാപിച്ച കുഞ്ഞ് ഡിസ്ചാർജ് ആയി മടങ്ങുകയും ചെയ്തു.
















































































































