പ്രധാന വാര്‍ത്തകള്‍
വി.വി.എസ് ലക്ഷ്മൺ ഇന്ത്യൻ ടീമിന്റെ ഇടക്കാല പരിശീലകനാകും

മുംബൈ: ഏഷ്യാ കപ്പിൽ രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി ഉണ്ടാകില്ല. ദ്രാവിഡിന് പകരക്കാരനായി ദേശീയ ക്രിക്കറ്റ് അക്കാദമി മേധാവി വിവിഎസ് ലക്ഷ്മണിനെ ഇടക്കാല പരിശീലകനായി നിയമിച്ചു. ബി.സി.സി.ഐ തന്നെയാണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിന്‍റെ ചുമതല വിവിഎസ് ലക്ഷ്മണിനായിരുന്നു. കോവിഡ് നെഗറ്റീവായാൽ ബിസിസിഐ മെഡിക്കൽ ടീമിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചാലുടൻ ദ്രാവിഡ് ടീമിനൊപ്പം ചേരും. ഏഷ്യാ കപ്പിന് മുന്നോടിയായി ദുബായിൽ പരിശീലനം നടത്തുന്ന ഇന്ത്യൻ ടീമിന്‍റെ ഭാഗമാണ് വിവിഎസ് ലക്ഷ്മൺ.
അതേസമയം, സിംബാബ്‌വെ പര്യടനത്തിനിടെ ലക്ഷ്മണിനെ അനുഗമിച്ച പരിശീലക സംഘം നാട്ടിലേക്ക് മടങ്ങി. ദ്രാവിഡിന്‍റെ ടീം ലക്ഷ്മണിനൊപ്പം പ്രവർത്തിക്കും. ഇന്ത്യൻ ടീം അയർലൻഡിൽ പര്യടനം നടത്തിയപ്പോൾ വിവിഎസ് ലക്ഷ്മണായിരുന്നു മുഖ്യ പരിശീലകൻ.









































































