ഏറ്റവും കൂടുതല്‍ ദിവസം എംഎല്‍എ; കെഎം മാണിയുടെ റെക്കോർഡ് തിരുത്തി ഉമ്മന്‍ ചാണ്ടി


കോട്ടയം: മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എൽ.എയുമായ ഉമ്മൻചാണ്ടി ഏറ്റവും കൂടുതൽ കാലം കേരള നിയമസഭയിൽ അംഗമായിരുന്ന വ്യക്തി എന്ന റെക്കോർഡ് സ്വന്തം പേരിലാക്കി. എം.എൽ.എ എന്ന നിലയിൽ ഉമ്മൻചാണ്ടി ഇന്ന് (2022 ഓഗസ്റ്റ് 2) 18728 ദിവസങ്ങൾ അതായത് 51 വർഷവും മൂന്നേകാൽ മാസവും പൂർത്തിയാക്കുകയാണ്.
മുൻ ധനമന്ത്രിയും കേരള കോൺഗ്രസ് (എം) നേതാവുമായ അന്തരിച്ച കെ.എം മാണിയുടെ പേരിലായിരുന്നു ഈ റെക്കോർഡ്. ഓരോ അസംബ്ലിയും രൂപീകൃതമായ തീയതിയെ അടിസ്ഥാനമാക്കിയാണ് ഈ കണക്ക്. എന്നിരുന്നാലും, ഓരോ നിയമസഭയുടെയും ആദ്യ സമ്മേളനമോ സത്യപ്രതിജ്ഞാ ചടങ്ങോ നടന്ന തീയതിയുടെ അടിസ്ഥാനത്തിൽ, റെക്കോർഡ് തകർക്കാൻ ഓഗസ്റ്റ് 11 വരെ കാത്തിരിക്കേണ്ടിവരും.
1965 മുതൽ 2016 വരെ തുടർച്ചയായി 13 തവണ കെ എം മാണി പാലാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചു. കെ.എം. മാണി 12 നിയമസഭകളിൽ അംഗമായി. 1965-ൽ ആദ്യമായി വിജയിച്ചെങ്കിലും 1967-ലാണ് ആദ്യമായി നിയമസഭാംഗമായത്. 1965 മാർച്ച് 17 ന് രൂപീകൃതമായ നിയമസഭ സത്യപ്രതിജ്ഞ ചെയ്യാതെ മാർച്ച് 24 ന് പിരിച്ചുവിടുകയായിരുന്നു.