അറഫാ സംഗമം ഇന്ന്; പാപ മോചനം തേടി ലക്ഷക്കണക്കിന് തീർത്ഥാടകർ ഒത്തുചേരും

മക്ക: ഹജ്ജിന്റെ പ്രധാന കർമമായ അറഫാസംഗമം ഇന്ന്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഹജ്ജ് നിർവ്വഹിക്കാനെത്തിയ ഹാജിമാർ അറഫയിൽ സംഗമിക്കും. 20 ലക്ഷത്തിലേറെ തീർത്ഥാടകരാണ് അറഫയിൽ സംഗമിക്കുക. അറഫയില്‍ വെള്ള വസ്ത്രം ധരിച്ചെത്തുന്ന തീര്‍ഥാടകര്‍ എല്ലാ ഭിന്നതകളും മറന്ന് പാപമോചനം തേടുകയും പ്രാര്‍ഥനാപൂര്‍ണമായ മനസ്സോടെ ഒന്നിച്ചു ചേരുകയും ചെയ്യും.
ഉച്ചയ്ക്ക് അറഫാ പ്രഭാഷണത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. അറഫയിലെത്തി സംഗമിക്കുന്ന ഹാജിമാർ പാപമോചന പ്രാർത്ഥനകളിലും ആരാധനാ കർമ്മങ്ങളിലും മുഴുകും.
വൻ സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് പ്രായമായവർക്കും ആരോഗ്യപ്രശ്നമുള്ള ഹാജിമാർക്കും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. അറഫാ സംഗമത്തിന് ശേഷം സൂര്യാസ്തമയത്തോടെ ഹാജിമാർ ഹജ്ജ് കർമ്മത്തിന്റെ മറ്റൊരു പ്രധാന കേന്ദ്രമായ മുസ്ദലിഫയിലേക്ക് നീങ്ങും. ബലി പെരുന്നാള്‍ ദിനത്തില്‍ ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ ശേഖരിച്ചാണ് ഹാജിമാര്‍ മിനായിലേക്ക് യാത്ര തിരിക്കുക.
ഈ വര്‍ഷം തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചതോടെ കനത്ത തിരക്ക് ഒഴിവാക്കാന്‍ വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ തന്നെ ഹാജിമാര്‍ അറഫയിലേക്ക് നീങ്ങി തുടങ്ങിയിരുന്നു. കൊവിഡ് മഹാമാരിക്കു ശേഷമുള്ള ഏറ്റവും വലിയ ഹജ്ജ് കര്‍മ്മങ്ങള്‍ക്കാണ് പുണ്യഭൂമി ഈ വര്‍ഷം സാക്ഷ്യം വഹിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ വര്‍ഷത്തെ ഹജ്ജിനുണ്ട്. 160തിലധികം രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് അറഫയിൽ സംഗമിക്കാനെത്തുന്നത്.
















































































































