അതിർത്തിവഴിയുള്ള അനധികൃത അരി കടത്തൽ: നടപടി സ്വീകരിക്കും


പീരുമേട്: അതിര്‍ത്തിവഴി റേഷനരി അനധികൃതമായി കടത്തിക്കൊണ്ട് വന്ന് തൊഴിലാളികള്‍ക്ക് വിലകൂട്ടി വിറ്റഴിക്കുന്നത് തടയാന്‍ നടപടി.
ജില്ലയുടെ അതിര്‍ത്തി മേഖലയില്‍
ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കേരള- തമിഴ്നാട് സംയുക്ത പരിശോധനയ്ക്ക് തീരുമാനമായി. തേക്കടിയില്‍ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തിലാണ് തീരുമാനം.തമിഴ്‌നാട്ടില്‍ ഒരു റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് പ്രതിമാസം 40 കിലോ അരി സര്‍ക്കാര്‍ സൗജന്യമായി കൊടുക്കുന്നു. റേഷന്‍ കടകള്‍ വഴി വിതരണത്തിനെത്തുന്ന അരി റേഷന്‍ കടയുടമകള്‍ ഇടനിലക്കാര്‍ക്ക് കുറഞ്ഞ തുകയ്ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ പ്രതിമാസം ടണ്‍ കണക്കിന് അരിയാണ് ഇടുക്കി ജില്ലയുടെ അതിര്‍ത്തി കടന്ന് വരുന്നത്. ഇങ്ങനെ എത്തുന്ന വെള്ളയരി തോട്ടം മേഖലയില്‍ വ്യാപകമായി വിറ്റഴിക്കുകയാണ് പതിവ്. തോട്ടം തൊഴിലാളികളാണ് കൂടുതലായും ഉപയോഗിക്കുന്നത്. 30 മുതല്‍ 35 രൂപ നിരക്കിലാണ് ഇടനിലക്കാര്‍ തൊഴിലാളികള്‍ക്ക് വില്‍ക്കുന്നത്.
മൂന്നാര്‍,പൂപ്പാറ, വണ്ടിപ്പെരിയാര്‍,പീരുമേട്,ഏലപ്പാറ,ഉടുമ്ബന്‍ചോല മേഖലകളിലാണ് അരിക്കച്ചവടം വ്യാപകമായിരിക്കുന്നത്. ഒരു കിലോ അരിയില്‍ ഇടനിലക്കാര്‍ക്ക് അഞ്ച് മുതല്‍ ഏഴ് രൂപ വരെ കിട്ടും.
അതിര്‍ത്തി പ്രദേശങ്ങളില്‍ ഇരു സംസ്ഥാനങ്ങളിലെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരുമിച്ച് പരിശോധനകള്‍ സംഘടിപ്പിക്കും. അതിര്‍ത്തി കടന്നെത്തുന്ന അരി ലോഡുകളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം വില്‍പ്പനക്കാരന്റെയും വാങ്ങുന്ന ആളുടെയും വിവരങ്ങള്‍ ശേഖരിക്കുകയും ഇവ പരിശോധിച്ച് ഉറപ്പ് വരുത്താനുമാണ് ഉദ്യോഗസ്ഥരുടെ നീക്കംതേക്കടയില്‍ നടന്ന ആലോചന യോഗത്തില്‍ മധുര സോണ്‍ എസ്.പി. എം.ഭാസ്‌കരന്‍, ഡി. വൈ.എസ്.പി. എം. ബാലസുബ്രഹ്മണ്യന്‍ , കട്ടപ്പന ഡിവൈ.എസ്.പി. നിഷാദ്‌മോന്‍, കുമളി സി.ഐ. ജോബിന്‍ ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.