മുല്ലപ്പെരിയാർ; മുന്നറിയിപ്പ് നൽകാതെ അർധരാത്രിയിൽ തുറന്നത് പത്ത് ഷട്ടറുകൾ. തീരപ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറി. വള്ളക്കടവിൽ ജനങ്ങൾ പ്രതിഷേധത്തിൽ.
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പത്ത് ഷട്ടറുകള്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ 8000 ഘനയടിയോളം വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.പത്ത് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. പുലര്‍ച്ചെ 2.30 ന് ശേഷം എട്ട് ഷട്ടറുകളാണ് ഒരുമിച്ച് ഉയര്‍ത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും കൂടിയ അളവിലുള്ള വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
ഇത്തവണയും ഷട്ടര്‍ തുറക്കുന്നതിന് മുന്‍പ് തീരദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ല.വള്ളക്കടവില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. മുന്നറിയിപ്പ് നല്‍കാനെത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു. വീടുകളില്‍ വെള്ളം കയറിയ ശേഷമാണ് മുന്നറിയിപ്പ് നല്‍കാന്‍ തുടങ്ങിയതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
‘ഷട്ടര്‍ തുറക്കുന്നതിന് മണിക്കൂറുകള്‍ മുമ്ബ് മുന്നറിയിപ്പ് നല്‍കണമെന്ന് നേരത്തേ തന്നെ തേനി കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട് ഇത് പാലിക്കാറില്ല. അരമണിക്കൂര്‍ മുമ്ബാണ് അറിയിപ്പ് ലഭിച്ചത്. ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാവകാശം കിട്ടിയില്ല. -ഷീബാ ജോര്‍ജ് (ജില്ലാ കളക്ടര്‍) പറഞ്ഞു. ഇത് നാലാം തവണയാണ് രാത്രി പത്ത് മണിക്ക് ശേഷം ഷട്ടറുകള്‍ തുറക്കുന്നത്. രാത്രി ഷട്ടറുകള്‍ ഉയര്‍ത്തരുതെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു.













































































