ഡീൻ കുര്യാക്കോസ് എം.പി.യുടെ ഇടപെടൽ ഫലം കണ്ടു – തപാൽ ജീവനക്കാരുടെ ഷിഫ്റ്റ് പരിഷ്കാരം കേന്ദ്രം മരവിപ്പിച്ചു

തൊടുപുഴ: തപാൽ വകുപ്പിലെ മെയിൽ ആൻഡ് പാഴ്സൽ ഒപ്റ്റിമൈസേഷൻ പ്രോജക്ടിന്റെ (MPOP) ഭാഗമായി കൊച്ചി HRO-യിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന 8 മണിക്കൂർ തുടർച്ചയായ റൊട്ടേഷണൽ ഷിഫ്റ്റ് സമ്പ്രദായം കേന്ദ്ര തപാൽ ഡയറക്ടറേറ്റ് താല്ക്കാലികമായി മരവിപ്പിച്ചു. ജീവനക്കാരുടെ കടുത്ത ആശങ്കകൾ മുൻനിർത്തി ഇടുക്കി മണ്ഡലം എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നൽകിയ അടിയന്തിര നിവേദനത്തെ തുടർന്നാണ് ഈ അനുകൂല തീരുമാനം.
രാജ്യവ്യാപകമായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ പരിഷ്കാരത്തിന്റെ ആദ്യ ഘട്ട പൈലറ്റ് കേന്ദ്രങ്ങളിലൊന്നായി കൊച്ചി HRO-യെയായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിൻപ്രകാരം ജീവനക്കാർക്കായി മൂന്ന് കർശനമായ 8 മണിക്കൂർ ഷിഫ്റ്റുകളാണ് (രാവിലെ 06:00 മുതൽ ഉച്ചയ്ക്ക് 02:00 വരെ, ഉച്ചയ്ക്ക് 02:00 മുതൽ രാത്രി 10:00 വരെ, രാത്രി 10:00 മുതൽ പുലർച്ചെ 06:00 വരെ) വിഭാവനം ചെയ്തിരുന്നത്. പതിറ്റാണ്ടുകളായി തപാൽ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതോടൊപ്പം ജീവനക്കാരുടെ ക്ഷേമവും ഉറപ്പാക്കിയിരുന്ന നിലവിലെ സമയക്രമം അട്ടിമറിക്കുന്നതായിരുന്നു പുതിയ നിർദ്ദേശം.
പുതിയ ഷിഫ്റ്റ് സമ്പ്രദായം ജീവനക്കാർക്ക്, പ്രത്യേകിച്ച് വനിതാ ജീവനക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പുലർച്ചെ 6 മണിക്ക് ജോലിക്കെത്താനും രാത്രി 10 മണിക്ക് ജോലി കഴിഞ്ഞ് മടങ്ങാനും കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ആവശ്യത്തിന് പൊതുഗതാഗത സൗകര്യങ്ങൾ ലഭ്യമല്ലാത്തത് സുരക്ഷാ ഭീഷണിയുയർത്തുന്നതായിരുന്നു. കൂടാതെ ഇടയ്ക്കിടെയുള്ള ഷിഫ്റ്റ് മാറ്റം ജീവനക്കാരുടെ കുടുംബജീവിതത്തെ ബാധിക്കുമെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസ് (FNPO) പരാതിപ്പെട്ടിരുന്നു.
തുടർന്ന് സംഘടനകൾ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഡീൻ കുര്യാക്കോസ് എം.പി. വിഷയം നേരിട്ട് കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും, കൃത്യമായ സാമൂഹിക-തൊഴിൽ ആഘാത പഠനങ്ങൾ നടത്താതെയും യൂണിയനുകളുമായി ചർച്ച ചെയ്യാതെയും നടപ്പിലാക്കുന്ന ഈ പരിഷ്കാരം അടിയന്തിരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇതേതുടർന്ന്, ഫീൽഡ് തലങ്ങളിൽ നിന്നുള്ള ആക്ഷേപങ്ങൾ കൂടി പരിശോധിച്ച ശേഷമാണ് തപാൽ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ദേവേന്ദർ കുമാർ സിംഗ് തുടർ ഉത്തരവുണ്ടാകുന്നത് വരെ തുടർച്ചയായ സോർട്ടിംഗുമായി ബന്ധപ്പെട്ട ബി.പി.ആർ പരിഷ്കാരങ്ങൾ മരവിപ്പിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി എം.പി. നടത്തിയ ശക്തമായ ഇടപെടലിന് ഒടുവിൽ അനുകൂല ഫലം കണ്ടതിന്റെ ആശ്വാസത്തിലാണ് പോസ്റ്റൽ ജീവനക്കാർ.







































































































































