കെവൈസി പൂർത്തിയാക്കുന്നതിൽ പരാജയം; ‘ലഡ്കി ബഹൻ യോജന’യിൽ നിന്ന് 92 ലക്ഷം ഗുണഭോക്താക്കൾ പുറത്ത്

ലഡ്കി ബഹൻ യോജനയിൽ നിന്ന് 92 ലക്ഷം ഗുണഭോക്താക്കളെ മഹാരാഷ്ട്ര സർക്കാർ ഒഴിവാക്കി. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലും ഡിജിറ്റൽ ഓഡിറ്റിലും ഇവർ അയോഗ്യരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാർ നടപടി. എന്നാൽ ഒഴിവാക്കപ്പെട്ടവരിൽ 38 ശതമാനം പേരും അർഹതപ്പെട്ടവരാണെന്നാണ് റിപ്പോർട്ട്.
ഇ-കെവൈസി പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടവരെയാണ് ഒഴിവാക്കിയിട്ടുള്ളത്. കുടുംബത്തിൻ്റെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടുതലുള്ളവർ, സർക്കാർ ജീവനക്കാർ, ആദായനികുതി അടയ്ക്കുന്നവർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.
65 വയസ് പരിധി കഴിഞ്ഞവരും മറ്റ് പദ്ധതികളിൽ ഇതിനകം ആനുകൂല്യം പറ്റുന്നവരും പട്ടികയിൽ നിന്ന് പുറത്തായി. സ്ത്രീകൾക്കായുള്ള ഈ പദ്ധതിയിൽ വ്യാജമായി അപേക്ഷിച്ച 14,000-ത്തോളം പുരുഷന്മാരുടെ അപേക്ഷകളും തള്ളപ്പെട്ടു. സിഎജി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ പദ്ധതിയുടെ അമിതമായ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.
കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ എൻഡിഎയുടെ വിജയത്തിൽ നിർണായകമായിരുന്നു ഈ പദ്ധതി.
എന്താണ് ലഡ്കി ബഹിൻ യോജന പദ്ധതി
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ ധനസഹായം നൽകാനായി മഹാരാഷ്ട്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. 21 നും 65 നും ഇടയിൽ പ്രായമുള്ള അർഹരായ സ്ത്രീകൾക്ക് ഈ തുക നേരിട്ട് ബാങ്ക് അക്കൗണ്ടിൽ എത്തും. വർഷത്തിൽ 18,000 രൂപ വരെ ലഭിക്കും.
മഹാരാഷ്ട്രയിലെ സ്ഥിരതാമസക്കാരായ 21 മുതൽ 65 വയസു വരെയുള്ള സ്ത്രീകൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കുടുംബത്തിൻ്റെ വാർഷിക വരുമാനം 2.5 ലക്ഷത്തിൽ കവിയരുത്. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും ആരോഗ്യവും മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.







































































































































