പ്രതീക്ഷിച്ച പാക്കേജുകൾ ഒന്നും ബജറ്റിൽ ഇല്ലെന്ന് ബസ് ഉടമകൾ; ‘പ്രതിദിനം 6000 രൂപയുടെ വരെ നഷ്ടം, ബസുകൾ കട്ടപ്പുറത്താവുന്ന അവസ്ഥ’

വി ഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റിലെ പ്രഖ്യാപനം പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമല്ലെന്ന് സ്വകാര്യ ബസ് ഉടമകൾ. പ്രൈവറ്റ് ബസുകൾക്കുള്ള 50 ശതമാനം നികുതിയിളവ് കൊണ്ട് ഗുണമില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ പ്രതികരിച്ചു. 106.50 – 142.50 രൂപ മാത്രമാണ് നികുതി കുറച്ചത് കൊണ്ട് നിത്യേനയുള്ള ചെലവിൽ നിന്ന് കുറയുന്നത്. സ്ത്രീ യാത്രക്കാർ സ്വകാര്യ ബസ്സിൽ വളരെ കുറവാണ്. പലരും ബസ് സർവീസ് നിർത്തുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. ജൂലൈ ഒന്നിന് ശേഷം ഓടാൻ കഴിയാത്ത അവസ്ഥ വരും. ഉദ്ദേശിച്ച പാക്കേജുകൾ ഒന്നും ബജറ്റിൽ ഉണ്ടായില്ല. സ്വകാര്യ ബസിലും സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കണം. അതിൻ്റെ പണം സർക്കാരിൽ നിന്ന് ലഭിക്കണം. അല്ലെങ്കിൽ കെഎസ്ആർടിസി സർവീസ് നടത്തുന്ന റൂട്ടിൽ സ്വകാര്യ ബസ് സർവീസ് നിശ്ചലമാകും. പ്രിയദർശിനി സർവീസ് കാരണം സ്വകാര്യ ബസുകൾക്ക് 1000 മുതൽ 6000 രൂപയുടെ നഷ്‌ടം പ്രതിദിനം ഉണ്ടായിട്ടുണ്ടെന്ന് ടി ഗോപിനാഥൻ പറഞ്ഞു.
നികുതി ഇളവ് കൊണ്ടുമാത്രം നിലവിലെ പ്രശ്നങ്ങൾ പരിഹാരിക്കാനാവില്ലെന്ന് ഓൾ കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ കെ തോമസ് പ്രതികരിച്ചു. ജൂൺ 30 ഓടെ മിക്ക ബസുകളും കട്ടപ്പുറത്ത് കയറ്റി ഇടേണ്ട അവസ്ഥയാണ്. പ്രിയദർശിനി സർവീസ് സ്വകാര്യ ബസ് മേഖലയെ തകർത്തു. കളക്ഷൻ പകുതിയിൽ താഴെ മാത്രമാണ്. പൂർണമായി നികുതി ഒഴിവാക്കിയാലും രക്ഷപ്പെടാൻ ആവാത്ത സ്ഥിതിയാണെന്ന് കെ കെ തോമസ് പറഞ്ഞു.







































































































