‘സർവകലാശാല കാമ്പസുകളിൽ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണം’: ഗവർണർ

സർവകലാശാല കാമ്പസുകളിൽ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിദ്യാഭ്യാസ സമ്പ്രദായത്തെ രാഷ്ട്രീയവത്കരിക്കുന്നത് മുഴുവൻ സംവിധാനത്തെയും നശിപ്പിക്കുമെന്ന് ഗവർണർ പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റി കാമ്പസിൽ പി.എം ഉഷ പദ്ധതി പ്രകാരം നടപ്പിലാക്കിയ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ.
ഓരോരുത്തർക്കും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങൾ ഉണ്ടാകാം, അവയെല്ലാം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അതിർത്തിക്ക് പുറത്ത് സൂക്ഷിക്കണമെന്ന് ഗവർണർ പറഞ്ഞു. തന്റെ രാഷ്ട്രീയ ബന്ധം കാമ്പസിന്റെ അതിരുകൾക്ക് പുറത്ത് സൂക്ഷിക്കുന്നു. എന്തുവിലകൊടുത്തും കാമ്പസുകളെയും സർവകലാശാലകളെയും രാഷ്ട്രീയവൽക്കരിക്കുന്നത് അവസാനിപ്പിക്കണം. അല്ലെങ്കിൽ, നമുക്ക് നല്ല ഭാവി ഉണ്ടാകില്ലെന്നും ഗവർണർ പറഞ്ഞു.
നേരത്തെ മലയാളം സർവകലാശാലയിൽ ഗവർണറുടെ നിർദേശത്തെ തുടർന്ന് കാമ്പസ് രാഷ്ട്രീയം നിരോധിച്ച് ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാൽ സർക്കുലർ വിവാദമായതോടെ ഉത്തരവ് പിൻവലിക്കുകയായിരുന്നു. കാമ്പസിനുള്ളിൽ അനുമതിയില്ലാതെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നുമായിരുന്നു സർക്കുലർ.







































































































