‘പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് വിദ്യാഭ്യാസം? അവര്‍ വീട്ടിലിരിക്കേണ്ടവര്‍’; ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി

പെണ്‍കുട്ടികള്‍ വീട്ടിലിരിക്കേണ്ടവരാണെന്നും അവര്‍ക്ക് വിദ്യാഭ്യാസം ആവശ്യമില്ലെന്നും ബിഹാറിലെ പുതിയ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി. പെണ്‍കുട്ടികള്‍ വീട്ടിലിരിക്കുന്നതാണ് ഭംഗിയെന്നും തെരുവിലിറങ്ങുന്നത് നല്ലതല്ലെന്നും മിഥിലേഷ് തിവാരി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ബിഹാർ വിദ്യാഭ്യാസമന്ത്രി വിവാദ പരാമർശം നടത്തിയത്.
‘എന്താണ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത? പെണ്‍കുട്ടികള്‍ക്ക് എന്തിനാണ് വിദ്യാഭ്യാസം? നമ്മുടെ വീടുകളിലെ പെണ്‍മക്കളാണ് നമ്മുടെ ശക്തിയും സമൃദ്ധിയുടെ അടിത്തറയും. നരേന്ദ്രമോദി ജീ സ്ത്രീ ശാക്തീകരണത്തിനായി നിലകൊളളുമ്പോള്‍ പെണ്‍മക്കള്‍ എന്തിനാണ് തെരുവിലിറങ്ങുന്നത്? അതിന്റെ ആവശ്യമെന്താണ്?’ എന്നാണ് മിഥിലേഷ് തിവാരി പറഞ്ഞത്. വിദ്യാഭ്യാസം പെണ്‍കുട്ടികളുടെ അവകാശമാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഇടപെട്ട് പറഞ്ഞപ്പോള്‍, അവകാശമൊക്കെ വന്നുചേരും എന്നായിരുന്നു മന്ത്രിയുടെ മറുപടി.
വിദ്യാഭ്യാസ മന്ത്രിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ബിഹാര്‍ സാക്ഷരതാ നിരക്കില്‍ ആദ്യമേ തന്നെ പിന്നിലാണെന്നും അതിനിടയ്ക്ക് ജനസംഖ്യയുടെ പകുതിയിലേറെ ആളുകളെ അടുക്കളയിലേക്ക് തിരിച്ചയയ്ക്കുന്നതാണോ നിങ്ങളുടെ മാസ്റ്റര്‍ പ്ലാന്‍ എന്നുമാണ് ഒരു എക്സ് ഉപയോക്താവ് ചോദിച്ചത്. ബിഹാര്‍ വിദ്യാഭ്യാസ മേഖലയിലേക്ക് ഒരു ഇതിഹാസത്തെയും സ്ത്രീ ശാക്തീകരണത്തിന് പറ്റിയ പാര്‍ട്ടിയെയുമാണ് തെരഞ്ഞെടുത്തത് എന്ന് മറ്റൊരാൾ പരിഹസിച്ചു. ഇന്ത്യയെ നശിപ്പിക്കാന്‍ പാകിസ്താനോ ചൈനയോ പോലുളള ശത്രു രാജ്യങ്ങളുടെ ആവശ്യമില്ലെന്നും ഇന്ത്യയ്ക്കുളളില്‍ നിന്നു തന്നെ ഇന്ത്യയെ നശിപ്പിക്കുകയാണെന്നുമാണ് ഒരു എക്സ് ഉപയോക്താവ് പറഞ്ഞത്.
















































































































