വിധിദിനത്തിന് ഒരു നാൾ: ആകാംഷയിൽ രാഷ്ട്രീയ കേരളം

സംസ്ഥാന നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം. നാളെ രാവിലെ 8 മുതലാണ് വോട്ടെണ്ണൽ. വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിടുന്നതോടെ കേരളം ആര് ഭരിക്കുമെന്ന് വ്യക്തമാകും. ക്രമീകരണങ്ങൾ പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. വോട്ടെണ്ണലിന് ഒരുദിവസം മാത്രം ശേഷിക്കെ ആകാംഷയിലാണ് രാഷ്ട്രീയ കേരളം.
140 വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി 15,465 ഉദ്യോഗസ്ഥരെ യാണ് നിയോഗിച്ചിരിക്കുന്നത്. മൂന്നാമതും തുടർഭരണം എന്ന ചരിത്ര നേട്ടം കൈവരിക്കുകയാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. 10കൊല്ലത്തെ അധികാരനഷ്ടത്തിന് ശേഷം കേരളത്തിന്റെ ഭരണം പിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. നിയമസഭയിൽ ശക്തമായ സാന്നിധ്യമായി മാറാനാകുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു.
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമാക്കി നേതാക്കൾ. മുസ്ലീം ലീഗ്, വി ഡി സതീശൻ അനുകൂല നിലപാട് പരസ്യമായി എടുത്തത് രമേശ് ചെന്നിത്തല,കെ.സി വേണുഗോപാൽ പക്ഷങ്ങൾക്ക് കനത്ത ക്ഷീണമായി. അതേസമയം, ഭരണത്തുടർച്ച ലക്ഷ്യം വെച്ച് തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽഡിഎഫും. വികസനത്തുടർച്ചയും ക്ഷേമപദ്ധതികളും വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് നേതൃത്വം. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിൽ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും.
















































































































