ആർച്ച് ബിഷപ്പ് ഫുൾട്ടൺ ഷീനെ സെപ്റ്റംബർ 24-ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും

പ്രശസ്ത അമേരിക്കൻ ആർച്ച് ബിഷപ്പും സുവിശേഷ പ്രഘോഷകനുമായിരുന്ന ഫുൾട്ടൺ ജെ. ഷീനെ 2026 സെപ്റ്റംബർ 24-ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കും. മിസോറിയിലെ സെന്റ് ലൂയിസിൽ വെച്ച് നടക്കുന്ന ചടങ്ങുകൾക്ക് വത്തിക്കാൻ സുവിശേഷവൽക്കരണ വിഭാഗം പ്രോ-പ്രിഫെക്റ്റ് കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ മുഖ്യകാർമ്മികത്വം വഹിക്കും. ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പ്രതിനിധിയായാണ് അദ്ദേഹം ചടങ്ങിൽ സംബന്ധിക്കുന്നത്. 2012-ൽ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ ഷീനെ ‘ധന്യൻ’ ആയി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് 2019-ൽ ഫ്രാൻസിസ് മാർപ്പാപ്പ അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ നടന്ന അത്ഭുതം അംഗീകരിച്ചതോടെയാണ് വാഴ്ത്തപ്പെട്ട പദവിയിലേക്കുള്ള വഴി തെളിഞ്ഞത്.
അമേരിക്കയിലെ ഇല്ലിനോയിയിൽ 1895-ൽ ജനിച്ച ഫുൾട്ടൺ ഷീൻ, തന്റെ ചടുലമായ പ്രസംഗങ്ങളിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ സ്വാധീനിച്ച വ്യക്തിയാണ്. 1919-ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം വാഷിംഗ്ടൺ, ബെൽജിയം, റോം എന്നിവിടങ്ങളിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി. 1951 മുതൽ 1969 വരെ റോച്ചസ്റ്റർ ബിഷപ്പായി സേവനമനുഷ്ഠിച്ച അദ്ദേഹത്തെ പിന്നീട് പോൾ ആറാമൻ മാർപ്പാപ്പ ആർച്ച് ബിഷപ്പായി ഉയർത്തി. മികച്ച ഒരു അദ്ധ്യാപകൻ കൂടിയായിരുന്ന അദ്ദേഹം ദീർഘകാലം കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്കയിൽ അധ്യാപകനായിരുന്നു.
മാധ്യമരംഗത്തെ സുവിശേഷ പ്രഘോഷണത്തിന്റെ മുൻഗാമി കൂടിയായിരുന്നു അദ്ദേഹം. 1930-കളിൽ റേഡിയോയിലൂടെ ആരംഭിച്ച “The Catholic Hour”, 1950-കളിൽ ടെലിവിഷനിൽ തരംഗമായ “Life is worth living” എന്നീ പരിപാടികൾ അദ്ദേഹത്തിന് ആഗോള പ്രശസ്തി നേടിക്കൊടുത്തു. ഏകദേശം 30 ദശലക്ഷത്തോളം പ്രേക്ഷകർ അദ്ദേഹത്തിന്റെ ടെലിവിഷൻ പ്രഭാഷണങ്ങൾ സ്ഥിരമായി വീക്ഷിച്ചിരുന്നു. 1979 ഡിസംബർ 9-ന് 84-ാം വയസ്സിൽ ന്യൂയോർക്കിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്നതോടെ കത്തോലിക്കാ സഭയിലെ വിശുദ്ധ പദവിയിലേക്കുള്ള അവസാന ഘട്ടത്തിലേക്ക് അദ്ദേഹം പ്രവേശിക്കും.
















































































































