വാട്സാപ്പ് നിരോധിച്ച് റഷ്യ; പ്രാദേശിക ആപ്പ് എത്തിക്കാൻ നീക്കമെന്ന് മെറ്റ

വാട്സാപ്പിന് രാജ്യവ്യാപക നിരോധനം ഏർപ്പെടുത്തി റഷ്യ. പ്രാദേശിക നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടികാട്ടിയാണ് ആപ്പ് ബാൻ ചെയ്തിരിക്കുന്നത്. റഷ്യൻ മെസഞ്ചർ ആപ്പായ മാക്സ് ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഈ പുതിയ തീരുമാനമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ നഷ്ടമായിട്ടുണ്ട്.
എന്നാൽ ഡിജിറ്റൽ മേഖലയിലെ നിയന്ത്രണം കർശനമാക്കുന്നതിനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്നും,സർക്കാർ പിന്തുണയുള്ള മാക്‌സിന്റെ സേവനം രാജ്യത്തുടനീളം എത്തിക്കാനാണ് നിരോധനം ഏർപെടുത്തിയതെന്നുമാണ് സംഭവത്തിൽ മെറ്റയുടെ പ്രതികരണം. കഴിഞ്ഞ വർഷം തന്നെ എല്ലാ പുതിയ ഫോണുകളിലും ടാബ്‌ലെറ്റുകളിലും മാക്സ് ഉൾപ്പെടുത്താൻ റഷ്യൻ സർക്കാർ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
വിദേശ സാങ്കേതിക കമ്പനികളുമായുള്ള സംഘർഷം തുടരുന്നതിനിടെയാണ് റഷ്യ വാട്സാപ്പ് നിരോധിക്കാനുള്ള നീക്കം തുടങ്ങുന്നത്. ഉക്രെയ്‌നിലെ അധിനിവേശത്തിനു ശേഷം അന്താരാഷ്ട്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള നിയന്ത്രണങ്ങൾ രാജ്യത്ത് കർശനമാക്കിയിരുന്നു. നിരോധിച്ച അപ്പുകൾക്ക് പകരമായി സർക്കാർ പിന്തുണയുള്ളവ ഉപയോഗിക്കാനും നിർദ്ദേശിച്ചിരുന്നു. രാജ്യ സുരക്ഷയുടെ ഭാഗമാണിതെന്നനാണ് അധികാരികൾ വ്യക്തമാക്കുന്നത്.
റഷ്യയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ VKontakte (VK) ആണ് മാക്‌സ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. റഷ്യൻ സർക്കാരിനെതിരായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനും, രാജ്യത്തെ പൗരന്മാരുടെ ഇന്റർനെറ്റ് നിരീക്ഷിക്കുന്നതിനുമാണ് പുതിയ നീക്കങ്ങളെന്ന വിമർശനങ്ങളും വ്യാപകമായി ഉയരുനുണ്ട്. എന്നാൽ വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്നും, വാദങ്ങൾ തള്ളുന്നതായും റഷ്യൻ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി. നിയമവ്യവസ്ഥയിൽ മാറ്റം വരുത്തി, റഷ്യയുടെ നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറായാൽ വാട്സാപ്പ് രാജ്യത്ത് പുനഃസ്ഥാപിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചിട്ടുണ്ട്.









































































