പട്ടയത്തിനായി പുതിയ അപേക്ഷ സ്വീകരിക്കുന്നതിന് റവന്യു വകുപ്പ് ഇറക്കിയ ഉത്തരവിൽ എന്തുകൊണ്ടാണ് സിഎച്ച്ആർ മേഖലയെ ഒഴിവാക്കിയതെന്ന് മന്ത്രി റോഷി അഗസ്റ്റിനും ജില്ലയിലെ എൽഡിഎഫ് നേതാക്കളും വ്യകതമാക്കണം : ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി

പട്ടയത്തിനായി പുതിയ അപേക്ഷ സ്വീകരിക്കുന്നതിന് ജനുവരി 3 ന് റവന്യു വകുപ്പ് ഇറക്കിയ ഉത്തരവിൽ എന്തുകൊണ്ടാണ് സിഎച്ച്ആർ മേഖലയെ ഒഴിവാക്കിയതെന്ന് മന്ത്രി റോഷി അഗസ്റ്റിനും ജില്ലയിലെ എൽഡിഎഫ് നേതാക്കളും വ്യകതമാക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ആവശ്യപ്പെട്ടു.
വനം – റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന പൂർത്തീകരിച്ച, നിലവിൽ പട്ടയത്തിന് അപേക്ഷ നൽകിയിട്ടില്ലാത്ത സിഎച്ച്ആറിന് പുറത്തുള്ളവരിൽ നിന്ന് പട്ടയത്തിന് അപേക്ഷ സ്വീകരിക്കാനാണ് ഈ ഉത്തരവിൽ പറയുന്നത്. മാസങ്ങൾക്ക് മുൻപ് കട്ടപ്പനയിൽ എത്തി ഷോപ് സൈറ്റുകൾക്ക് പട്ടയം നൽകുമെന്ന് റവന്യു മന്ത്രി കെ.രാജൻ പ്രഖ്യാപിച്ചപ്പോൾ തന്നെ സർക്കാർ കെടുകാര്യസ്ഥതകൊണ്ട് സുപ്രീംകോടതയിൽ നിന്ന് ലഭിച്ച വിലക്ക് കാരണം ഇത് നടപ്പാക്കാൻ കഴിയില്ലെന്ന് ചൂണ്ടാക്കാണിച്ചതാണ്. എന്നാൽ, സിഎച്ച്ആറിൽ പട്ടയം നൽകാൻ സുപ്രീം കോടതി നേരത്തെ അനുമതി നൽകിയതാണെന്നും അതിനാൽ കട്ടപ്പനയിലടക്കമുള്ള ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുന്നതിന് തടസ്സമില്ലന്നും ഉടൻ പട്ടയം അനുവദിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിനടക്കുമുള്ള എൽഡിഎഫ് നേതാക്കൾ പ്രചരിപ്പിച്ചത് നുണയാണെന്ന് പകൽ പോലെ വ്യക്തമാക്കുന്നതാണ് ആഴ്ചകൾക്ക് മുൻപ് റവന്യു വകുപ്പ് പുറത്തിറക്കിയ ഈ ഉത്തരവ്. കഴിഞ്ഞ വർഷം സർക്കാർ നടത്തിയ മലയോര പട്ടയ വിവരശേഖരണത്തിൽ ലഭിച്ച അപേക്ഷകൾ പ്രകാരം വന ഭൂമി കുടിയേറ്റ ക്രമീകരണ നിയമപ്രകാരം ജില്ലയിൽ 38 വില്ലേജുകളിലായി 26,467 പേർക്ക് പട്ടയം ലഭിക്കാനുണ്ട്. ഇതിൽ സിഎച്ച്ആറിന്റെ പരിധിയിലുള്ള 27 വില്ലേജുകളിലെ 13,578 അപേക്ഷകരും ഉൾപ്പെടുന്നു. അതായത് ആകെ പട്ടയം ലഭിക്കേണ്ടവരിൽ പകുതിപ്പേരും സിഎച്ച്ആറിൽ ആണ്. ഇത് കൂടാതെ ഷോപ്പ് സൈറ്റുകൾക്കും പട്ടയം നൽകാനുണ്ട്. നിലവിൽ ഇവരിൽ നിന്ന് പട്ടയത്തിന് അപേക്ഷ പോലും സ്വീകരിക്കുന്നില്ല.
*പുതിയ ഉത്തരവും തട്ടിപ്പ്*
പുതിയ ഉത്തരവ് പ്രകാരം അപേക്ഷ സ്വീകരിക്കുന്നത് വനം റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ നിന്നാണ്. എന്നാൽ, സംയുക്ത പരിശോധന സംബന്ധിച്ച് ജില്ലയിൽ വ്യാപക പരാതിയാണ് ഉള്ളത്. വണ്ണപ്പുറം കഞ്ഞിക്കുഴി, ഇടുക്കി എന്നീ വില്ലേജുകളിലെ പല പ്രദേശങ്ങളും സംയുക്ത പരിശോധനയിൽ നിന്ന് പൂർണമായും ഒഴിവാക്കപ്പെട്ടതായി 2016 മുതൽ പരാതിയുണ്ട്. ഇതിൽ വണ്ണപ്പുറം വില്ലേജിൽ നിന്ന് – 3846 ഉം കഞ്ഞിക്കുഴി വില്ലേജിൽ നിന്ന് 2177ഉം ഇടുക്കി വില്ലേജിൽ നിന്ന് 2148 ഉം അപേക്ഷകളാണ് മലയോര പട്ടയ വിവരശേഖരണത്തിൽ ലഭിച്ചത്. വനം വകുപ്പിന്റെ നേര്യമംഗലം റേഞ്ചിന്റെ പരിധിയിൽ ഇതുവരെ സംയുക്ത പരിശോധന നടന്നിട്ടേയില്ല. ഇതിന്റെ പരിധിയിൽ വരുന്ന മന്നാകണ്ടം വില്ലേജിൽ 2776 അപേക്ഷകളും വിവരശേഖരണത്തിൽ ലഭിക്കുകയുണ്ടായി. നിലവിൽ ഇവർക്കൊന്നും പട്ടയത്തിന് അപേക്ഷ നൽകാൻ കഴിയില്ല.
28,588.159 ഹെക്ടർ ഭൂമിക്കാണ് വനഭൂമികുടിയേറ്റ നിയമപ്രകാരം പട്ടയം നൽകുന്നതിന് കേന്ദ്രസർക്കാരും സുപ്രീം കോടതിയും അനുമതി നൽകിയത്. ഇതിൽ 20,300 ഹെക്ടർ ഭൂമിയും സിഎച്ച്ആറിന്റെ പരിധിയിലാണ്. അനുമതി ലഭിച്ചതിൽ ഇനി പട്ടയം നൽകാൻ ബാക്കി നിൽക്കുന്ന ഭൂമിയിലധികവും സിഎച്ച് ആറിന്റെ പരിധിയിലാണ്. സിഎച്ച് ആറിന് വെളിയിൽ പട്ടയം ലഭിക്കാനുള്ളവരാകട്ടെ വനം – റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താത്ത വില്ലേജുകളിൽ നിന്നാണ്. സംയുക്ത പരിശോധന ലിസ്റ്റിൽ ഉൾപ്പെടാത്തതിനാൽ ഇവർക്കും പട്ടയത്തിന് അപേക്ഷിക്കാൻ കഴിയില്ല. സിഎച്ച്ആറിലെ പട്ടയ വിതരണത്തിനുള്ള വിലക്ക് നീക്കാതെയും വനം – റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താതെയും പുതിയ പട്ടയങ്ങൾ നൽകാൻ കഴിയില്ലെന്നിരിക്കെ പുതിയ ഉത്തരവ്, മന്ത്രി ഷോപ് സൈറ്റുകൾക്ക് പട്ടയം നൽകുമെന്ന് കട്ടപ്പനയിൽ നടത്തിയ തട്ടിപ്പ് പ്രഖ്യാപനത്തിന്റെ ആവർത്തനം മാത്രമാണ്. വനഭൂമി കുടിയേറ്റ ക്രമീകരണ നിയമപ്രകാരം പട്ടയം നൽകണമെങ്കിൽ സി എച്ച് ആറിലെ പട്ടയ വിതരണത്തിനുള്ള വിലക്ക് നീക്കാനും, വനം – റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താനുമുള്ള നടപടിയാണ് ആദ്യം സ്വീകരിക്കേണ്ടത്. അതിന് സർക്കാർ തയ്യാറാവണമെന്നും ബിജോ മാണി ആവശ്യപ്പെട്ടു. പത്ര സമ്മേളനത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആനന്ദ് തോമസ് എന്നിവർ പങ്കെടുത്തു.













































































