‘പറഞ്ഞത് കേന്ദ്ര കമ്മിറ്റി നിലപാട്, ഉറച്ചുനിൽക്കുന്നു,’ വിമർശനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ബി എൻ ഹസ്കർ

മുഖ്യമന്ത്രി പിണറായി വിജയനെയും വെള്ളാപ്പള്ളി നടേശനെയും വിമർശിച്ചതിൽ പാർട്ടി ശാസിച്ചതിന് പിന്നാലെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കി അഡ്വ ബി എൻ ഹസ്കർ. താൻ പറഞ്ഞത് കേന്ദ്ര കമ്മിറ്റി നിലപാടാണെന്നും പാർട്ടി ലൈനിൽ നിന്ന് മാറി ഒന്നും പറഞ്ഞിട്ടില്ല എന്നും ഹസ്കർ പറഞ്ഞു.
വിമർശനത്തിൽ ഉറച്ചനിൽക്കുന്നുവെന്നാണ് ഹസ്കർ വ്യക്തമാക്കിയത്. ആത്മവഞ്ചന ചെയ്ത വർത്തമാനം തനിക്ക് പറയാൻ കഴിയില്ല. അത് ഛർദ്ദിൽ ഉണ്ടാക്കുന്നത് പോലെയാണ്. തിരുത്തൽ ശക്തി എന്ന നിലയിലാണ് താൻ അത്തരം കാര്യങ്ങൾ പറഞ്ഞത് എന്നും പാർട്ടി അംഗം ചെയ്യേണ്ട ഉത്തരവാദിത്വം മാത്രമാണ് ചെയ്തത് എന്നും ഹസ്കർ വ്യക്തമാക്കി. പിന്നാലെ ഇടത് നിരീക്ഷകൻ എന്ന ലേബലാണ് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം നൽകുന്നത് എന്ന് പറഞ്ഞ ഹസ്കർ ഏത് നിരീക്ഷകനായാലും തന്റെ അഭിപ്രായം പറയുമെന്നും കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളി നടേശനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിച്ചതിനാണ് ചാനൽ ചർച്ചകളിൽ ഇടത് സഹയാത്രികനായി പങ്കെടുക്കുന്ന അഡ്വ ബി എൻ ഹസ്കറിനെ പാർട്ടി ശാസിച്ചത്. പാർട്ടി ലൈൻ കർശനമായി സ്വീകരിക്കണമെന്നും അല്ലെങ്കിൽ ഇടത് നിരീക്ഷകൻ എന്ന പേരിൽ ചർച്ചകളിൽ പങ്കെടുക്കേണ്ട എന്നുമായിരുന്നു ഹസ്കറിനെ പാർട്ടി അറിയിച്ചത്.
ഹസ്കറിനെ വിളിച്ചുവരുത്തിയാണ് പാർട്ടി ശാസിച്ചത്. സിപിഐഎമ്മിന്റെ ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തിലായിരുന്നു ശാസനം. സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദാണ് ഹസ്കറിനെ ശാസിച്ചത്. സംസ്ഥാന കമ്മിറ്റി നിർദേശിച്ച പ്രകാരമാണ് ഈ നിർദേശമെന്നും കർശനമായി പാലിക്കണമെന്നും സോമപ്രസാദ് ഹസ്കറിനെ അറിയിച്ചു. എന്നാൽ ഇടത് നിരീക്ഷകൻ എന്ന ലേബൽ വെയ്ക്കുന്നത് മാധ്യമങ്ങളാണെന്നും താൻ അല്ല എന്നുമായിരുന്നു ഹസ്കറിന്റെ വാദം.
1996ലെ തെറ്റുതിരുത്തൽ രേഖയിൽ സർക്കാർ നൽകുന്ന കാറിൽ ജനപ്രതിനിധികൾ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കയറ്റരുത് എന്ന് നിർദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ചെയ്ത തെറ്റിനെ ഇപ്പോഴും ന്യായീകരിക്കുന്നത് തിരുത്താൻ പാർട്ടിക്ക് കഴിയാതെ പോയത് വല്ലാത്ത കാപട്യമാണ്. വെള്ളാപ്പള്ളിയുടേത് വിഷലിപ്തമായ നാവാണ്. മതനേതാക്കൾക്കെതിരെ ആഞ്ഞടിക്കുമ്പോൾ മാത്രമേ ഇടതുപക്ഷത്തിന്റെ നിലപാടുകളിൽ വജ്രശോഭയുണ്ടാകൂ. ആ നിലപാടുകൾക്ക് ജരാനര ബാധിക്കുന്നത് ഭയാനകമാണ്, ആപത്കരമാണ്.
സിപിഐഎമ്മിന്റെ മൗനമാണ് മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിക്കാൻ വെള്ളാപ്പള്ളിക്ക് ധൈര്യം നൽകുന്നത്. സിപിഐ കൃത്യമായി നിലപാട് പറഞ്ഞിട്ടുണ്ട്. എന്നാൽ സിപിഐഎമ്മിന് അതിന് കഴിയുന്നില്ല എന്നത് രാഷ്ട്രീയ ഇരട്ടത്താപ്പായി പരിഗണിക്കപ്പെടും എന്നും ഹസ്കർ പറഞ്ഞിരുന്നു.













































































