‘അവരുടേത് കുഗ്രാമങ്ങളിൽ പോയി ആളുകളെ ഉയർത്താനുള്ള സേവനം’; മലയാളി പുരോഹിതനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധം

മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മലയാളി പുരോഹിതനെയും ഭാര്യയെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി സിഎസ്‌ഐ ബിഷപ്പ് കൗണ്‍സില്‍. സംഭവത്തെ ശക്തമായി അവലപിക്കുന്നുവെന്നും സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്മാറണമെന്നും സിഎസ്‌ഐ ബിഷപ്പ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
മതപരിവര്‍ത്തനം ആരോപിച്ചാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഉപരാഷ്ട്രപതിയോട് ക്രൈസ്തവര്‍ക്കെതിരായ ആക്രമണത്തെക്കുറിച്ച് പറഞ്ഞിരുന്നു. രാഷ്ട്രീയ നേതൃത്വം നിശബ്ദത പാലിക്കുന്നത് ശരിയല്ല. അത് അക്രമം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ്. അതുകൊണ്ടുതന്നെ ഭരണത്തില്‍ ഇരിക്കുന്നവര്‍ ഇത് തടയാന്‍ നടപടി സ്വീകരിക്കണം. ഇന്ത്യ നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് എതിരായിട്ടാണ് അറസ്റ്റ്. കുഗ്രാമങ്ങളില്‍ പോയി ആളുകളെ ഉയര്‍ത്താനുള്ള സേവനമാണ് ഇവര്‍ ചെയ്യുന്നതെന്നും കൗണ്‍സില്‍ ആരോപിച്ചു.
നിർബന്ധിത മതപരിവർത്തനം ആരോപിച്ചാണ് മഹാരാഷ്ട്രയിൽ മലയാളി വൈദികനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം അമരവിള സ്വദേശിയും നാഗ്പൂർ മിഷനിലെ സിഎസ്ഐ വൈദികനുമായ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരെയായിരുന്നു അറസ്റ്റ് ചെയ്തത്. നാഗ്പൂരിലെ ഷിംഗോഡിയിൽ ക്രിസ്മസ് പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.
പുരോഹിതനും ഭാര്യയും ഉൾപ്പെടെ 12 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ക്രിസ്മസ് പ്രാർത്ഥനാ യോഗം നടന്ന വീടിൻ്റെ ഉടമസ്ഥനും ഭാര്യയ്ക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ പുരോഹിതനെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ നാല് പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ അറസ്റ്റ് പുരോഹിതൻ, ഭാര്യ, പ്രദേശത്തുള്ള വിശ്വാസികളായ നാല് പേർ, വീട്ടുടമ, ഭാര്യ, പോലീസ് സ്റ്റേഷനിൽ പുരോഹിതനെയും പിടിയിലായവരേയും അന്വേഷിച്ചെത്തിയ നാല് പേർ എന്നിവരെയാണ് പൊലീസ് പ്രതിചേർത്തിരിക്കുന്നത്.













































































