ബീഹാർ തെരഞ്ഞെടുപ്പ് തോൽവി; 61 സ്ഥാനാർത്ഥികളും റിപ്പോർട്ട് സമർപ്പിക്കും, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അവലോകനയോഗം

ബീഹാർ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ കോൺഗ്രസ് ഇന്ന് അവലോകനയോഗം ചേരും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. മണ്ഡലങ്ങളിൽ നിന്നുള്ള വിശദമായ വിവരങ്ങൾ ഉൾപ്പെടെ, 61 സ്ഥാനാർത്ഥികൾ അവരുടെ റിപ്പോർട്ടുകൾ സമർപ്പിക്കും.
61 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ആറു സീറ്റില്‍ മാത്രമാണ് ജയിക്കാനായത്. തിരഞ്ഞെടുപ്പ് പരാജയത്തെ പറ്റി പഠിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും നിരീക്ഷകരെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. 243 അംഗ സഭയില്‍ 35 സീറ്റിലാണ് പ്രതിപക്ഷത്തിന് ജയിക്കാന്‍ സാധിച്ചത്. 202 സീറ്റില്‍ ജയിച്ച എന്‍ഡിഎ മുന്നണിയുടെ സര്‍ക്കാര്‍ അധികാരമേറ്റു. പത്താം തവണ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.
അതേസമയം ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും അച്ചടക്ക ലംഘനങ്ങളും നടത്തിയെന്ന് ആരോപിച്ച് ഏഴ് നേതാക്കളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ബിഹാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആറ് വർഷത്തേക്ക് പുറത്താക്കിയിരുന്നു. ബിപിസിസി അച്ചടക്ക സമിതി ചെയർമാൻ കപിൽദിയോ പ്രസാദ് യാദവാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ നിന്ന് വ്യതിചലിക്കുക, സംഘടന മര്യാദ ലംഘനം, പാർട്ടി വേദിക്കു പുറത്ത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രസ്താവനകൾ, തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് നടപടി.
















































































































