തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ അനാവശ്യ തിടുക്കം; പ്രായോഗിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് രാഷ്ട്രീയ പാർട്ടികൾ

തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചുചേർത്ത നാലാമത്തെ രാഷ്ട്രീയ പാർട്ടി യോഗത്തിലും എസ്ഐആർ നടപടികളെ രൂക്ഷമായി വിമർശിച്ച് ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ.
തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടപ്പാക്കുന്നതിലെ പ്രായോഗിക പ്രശ്നങ്ങൾ രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാണിച്ചു. ഡിസംബർ നാലിന് നടപടികൾ പൂർത്തിയാക്കുക അസാധ്യമാണെന്നും എൻയുമറേഷൻ ഫോം വിതരണം സംബന്ധിച്ച കണക്ക് പെരുപ്പിച്ചു കാണിക്കുന്നുവെന്നും സിപിഐഎം പറഞ്ഞു.
സമയം നീട്ടിവെക്കുന്ന കാര്യം പരിഗണിക്കാത്തത് ആശങ്കയുണ്ടാക്കുന്നുവെന്ന് കോൺഗ്രസ് ചൂണ്ടിക്കാണിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എസ്ഐആർ മാറ്റിവയ്ക്കുന്നതിനോട് എതിരഭിപ്രായമില്ലെന്ന് ബിജെപിയും പറഞ്ഞു. എന്നാൽ എസ്ഐആർ നീട്ടിവെക്കാൻ ആകില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഉഖേൽക്കർ പ്രതികരിച്ചു.
84.31% ഫോം വിതരണം പൂർത്തിയായെന്ന കണക്ക് പെരുപ്പിച്ചതാണെന്നും ഡിസംബർ നാലിന് നടപടികൾ പൂർത്തിയാക്കുക അസാധ്യമാണെന്നും എം.വി. ജയരാജൻ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞുമാത്രം തീവ്ര വോട്ടർ പട്ടിക പരിഷ്കരിക്കണമെന്നുമാണ് സിപിഐയുടെ ആവശ്യം. അനാവശ്യ തിടുക്കം എന്തിനെന്നുമാണ് പാർട്ടി ചോദിച്ചത്.ബിഎൽഒമാർക്ക് ആവശ്യമായ പരിശീലനം ലഭിച്ചിട്ടില്ലെന്നും കോൺഗ്രസ് ചൂണ്ടിക്കാണിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടത്തുന്ന എസ്ഐആർ നടപടികളുമായി സഹകരിക്കില്ലെന്നും സിപിഐഎം വ്യക്തമാക്കി.













































































