പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാറിൽ പരിഷ്കരണം വേണമെന്ന് ഇന്ത്യ

ന്യൂഡൽഹി: വിവിധ ജലവൈദ്യുത പദ്ധതികൾ നടപ്പാക്കുന്നതിൽ പാകിസ്ഥാൻ എതിർപ്പ് അറിയിക്കുന്നതിനാൽ സിന്ധു നദീജല കരാറില്‍ പരിഷ്കരണം ആവശ്യപ്പെട്ട് ഇന്ത്യ. 1960ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സിന്ധു നദീജല കരാർ ഒപ്പുവച്ചത്. കരാറിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും വൈദ്യുതി പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ പലയിടത്തും തർക്കം നിലനിൽക്കുന്നുണ്ട്.
2015 മുതൽ കിഷെൻഗംഗ, റാറ്റ്ലെ ജലവൈദ്യുത പദ്ധതികളോട് പാകിസ്ഥാൻ എതിർപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കരാർ പൂർണ്ണമായും പരിഷ്കരിക്കണമെന്ന ഇന്ത്യയുടെ ആവശ്യം. 2017 മുതൽ 2022 വരെ നദീജല കമ്മിഷൻ അഞ്ച് യോഗങ്ങൾ ചേർന്നു.
എന്നാൽ തര്‍ക്ക വിഷയങ്ങള്‍ ചർച്ച ചെയ്യാൻ പാകിസ്ഥാൻ വിസമ്മതിച്ചു. “കരാർ നടപ്പാക്കാൻ ഇന്ത്യ തയ്യാറാണ്. ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തി, പക്ഷേ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് അത്തരമൊരു നീക്കമുണ്ടായില്ല.” – കഴിഞ്ഞ ബുധനാഴ്ച നദീജല കമ്മിഷണര്‍ വഴി നൽകിയ നോട്ടീസിൽ ഇന്ത്യ പറഞ്ഞു. നോട്ടീസ് അനുസരിച്ച്, 90 ദിവസത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തണം.







































































































































