പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നു മുതൽ

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ നടപ്പാക്കും. ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് ഉച്ചഭക്ഷണം നൽകുന്നത്.
കുട്ടികളിൽ ശരിയായ പോഷണം ലഭിക്കുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്നാണ് പുതിയ വിഭവങ്ങൾ വിളമ്പാൻ സർക്കാർ നിർദേശം നൽകിയത്.
ആഴ്ചയിൽ ഒരുദിവസം വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിൽ ഏതെങ്കിലുമൊന്ന് വിദ്യാർത്ഥികൾക്ക് നൽകണമെന്നാണ് നിർദേശം. ഒപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേർത്ത ചമ്മന്തിയും തയ്യാറാക്കണം.
കൂടാതെ മറ്റ് ദിവസങ്ങളിൽ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ മറ്റ് വ്യത്യസ്തവിഭവങ്ങളോ നൽകണം.
മാസത്തിൽ 20 ദിവസത്തെ ഭക്ഷണ മെനു സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്.
അഞ്ചാംക്ലാസ് വരെയുള്ള കുട്ടികൾക്ക് 6.78 രൂപയും ആറുമുതൽ എട്ടുവരെയുള്ള കുട്ടികൾക്ക് 10.17 രൂപയുമാണ് ഒരുദിവസത്തേക്ക് ഭക്ഷണത്തിന് ലഭിക്കുക. പദ്ധതി സ്ഥാപനങ്ങളുമായി സഹകരിച്ച് സ്പോൺസർമാരുടെ സഹായത്തോടെ പുതുക്കിയ മെനു നടപ്പാക്കാനാണ് നിർദേശം.
അതേസമയം, സംസ്ഥാനത്തെ സ്കൂളുകളിലെ അവധിക്കാലം മഴക്കാലത്തേയ്ക്ക് മാറ്റണമോ എന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ചോദ്യത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ഇതിനോടകം തന്നെ ആറായിരത്തിലധികം പേരാണ് കമന്റിലൂടെ പ്രതികരിച്ചത്.
ഏപ്രിൽ, മെയ് മാസത്തെ അവധിയ്ക്ക് പകരം മൺസൂൺ സമയമായ ജൂൺ, ജൂലൈ മാസത്തിൽ അവധി നൽകിയാലോ എന്ന വിദ്യാഭ്യാസ മന്ത്രിയുടെ ചോദ്യത്തെ കൂടുതൽ പേരും പിന്തുണച്ചുകൊണ്ടാണ് അഭിപ്രായം പറയുന്നത്.
എന്നാൽ വേനൽക്കാലത്ത് ക്ലാസുകൾ നടത്തുന്നതിന്റെ ചില പ്രായോഗിക ബുദ്ധിമുട്ടുകളും സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽ ചിലർ ചൂണ്ടിക്കാണിക്കുന്നു. പഠനത്തിലോ ആലോചനയിലേക്കോ പോകുന്നതിനു മുൻപ് പൊതുജനങ്ങൾക്ക് അഭിപ്രായം തേടാനുള്ള മന്ത്രിയുടെ തീരുമാനത്തെയും പ്രശംസിക്കുന്നവരുണ്ട്.
അതേസമയം പ്രതിപക്ഷ അധ്യാപക സംഘടനകൾ സർക്കാർ നിർദേശത്തെ വിമർശിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രിയുടേത് തെറ്റായ നിലപാടാണെന്ന് ആണ് KPSTA, AHSTA എന്നീ പ്രതിപക്ഷ അധ്യാപക സംഘടനകൾ പറയുന്നത്









































































