‘മെഡിക്കൽ കോളജിൽ സർജറി കഴിഞ്ഞാൽ തുന്നിക്കെട്ടാനുള്ള നൂല് പോലും ഇല്ല, ഡോ.ഹാരിസ് ഉന്നയിക്കുന്നതിന് മുൻപ് പ്രതിപക്ഷം വിഷയം പറഞ്ഞിട്ടുണ്ട്’: വി ഡി സതീശൻ

മെഡിക്കൽ കോളേജിൽ ഉപകരണങ്ങൾ ഇല്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർജറി കഴിഞ്ഞാൽ തുന്നിക്കെട്ടാനുള്ള നൂല് പോലും ഇല്ല. മരുന്ന് സപ്ലൈ കമ്പനികൾ നിർത്തി, അവർക്ക് സർക്കാർ കോടികൾ കൊടുക്കാനുണ്ട്.
ആരോഗ്യ രംഗത്ത് നടക്കുന്നത് തീവട്ടിക്കൊള്ള. ഡോക്ടർ ഹാരിസ് ഉന്നയിക്കുന്നതിന് മുൻപ് പ്രതിപക്ഷം ഈ വിഷയം പറഞ്ഞിട്ടുണ്ട്. ആരോഗ്യ മന്ത്രി ആളുകളെ തെറ്റുധരിപ്പിക്കരുത്. ആരോഗ്യ മേഖലയിൽ PR ഏജൻസിയെ വെച്ച് പ്രോപഗണ്ടയുണ്ടാക്കിയെന്നും വി ഡി സതീശൻ ആരോപിച്ചു.
അഴിമതിയും കെടുകാര്യസ്ഥതയുമാണ് ആരോഗ്യ മേഖലയിൽ നടക്കുന്നത്. കൊവിഡ് മൂലം മരിച്ച 25000 പേരുടെ വിവരങ്ങൾ പുറത്ത് വന്നു. സർക്കാർ ഈ കണക്ക് മറച്ചുവെച്ചു. പി കെ ബിജു കൊവിഡ് മൂലം മരിച്ചു. എന്നാൽ സർക്കാർ കണക്കിൽ പി കെ ബിജുവിന്റെ മരണം കൊവിഡ് മൂലമല്ലെന്നും വരുത്തിയെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
അതേസമയം ഡിജിപി നിയമനത്തില്‍ റവാഡയുടേത് കേന്ദ്രവുമായുള്ള ഒത്തുതീര്‍പ്പ് നിയമനം ആണെന്നാണ് കെ സി വേണുഗോപാൽ ആരോപിക്കുന്നത്. എന്തുകൊണ്ട് യോഗേഷ് ഗുപ്തയെയും നിതിൻ അഗർവാളിനെയും തഴഞ്ഞ് റവാടാ ചന്ദ്രശേഖരനെ ഡിജിപിയായി നിയമിച്ചു എന്ന ചോദ്യമാണ് വേണുഗോപാൽ ഉയർത്തുന്നത്.
കേന്ദ്രവുമായുള്ള ഡീലാണ് ഡിജിപി നിയമനമെന്ന് ആരോപിച്ച കെ സി, സിപിഎം രക്തസാക്ഷികളെ മറന്നുവെന്നും കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരുമായുള്ള രണ്ടാം ഡിൽ ആണിതെന്നും വേണുഗോപാൽ ആരോപിച്ചു. റവാഡ മോശക്കാരനാണെന്ന് അഭിപ്രായമില്ല. മുന്‍ നിലപാട് തെറ്റായിപ്പോയെന്ന് പറയാന്‍ സിപിഎം ആര്‍ജവം കാട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









































































